ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 27 September 2014

ടോട്ടോച്ചാന്റെ  അമ്മ




ടോട്ടോച്ചാന്റെ ഏറ്റവും വലിയ ഭാഗ്യം റ്റോമോ വിദ്യാലയത്തില്‍ പഠിക്കാന്‍ കഴിഞ്ഞു എന്നതു മാത്രമല്ല.നല്ല ഒരമ്മയെ കിട്ടിയതു കൂടിയാണ്.വിദ്യാലയത്തില്‍ അവള്‍ക്ക് കൊബായാഷി മാസ്റ്ററുണ്ടായിരുന്നു.വീട്ടില്‍ അമ്മയും.

നിസ്സാര കാര്യങ്ങള്‍ക്കുകൂടി വഴക്കു പറയുന്ന,കണ്ണുരുട്ടുന്ന,സദാ കുത്തുവാക്കുകള്‍ പറയുന്ന,അടിക്കുന്ന,മറ്റുള്ളവര്‍ക്കുമുന്നില്‍ വെച്ച് ഇകഴ്ത്തി സംസാരിക്കുന്ന അമ്മയായിരുന്നില്ല അവര്‍.തന്റെ കുട്ടി എല്ലാവരെക്കാളും  മുന്നിലെത്തണം എന്നവര്‍ ചിന്തിച്ചതേയില്ല.നടക്കാതെപോയ തന്റെ ആഗ്രഹങ്ങള്‍ തന്റെ കുട്ടിയിലൂടെയെങ്കിലും സാക്ഷാത്ക്കരിക്കണം എന്നവര്‍ വിചാരിച്ചില്ല.  ഇങ്ങനെയുള്ള അമ്മയായിരുന്നെങ്കില്‍ ടോട്ടോച്ചാന്റെ വിധി മറ്റൊന്നാകുമായിരുന്നു.

പിന്നെ എങ്ങനെയായിരുന്നു ടോട്ടോച്ചാന്റെ അമ്മ ?
ടോട്ടോച്ചാനെപോലുള്ള ഒരു വികൃതിക്കുട്ടിയെ അവര്‍ പൂര്‍ണ്ണമായും മനസ്സിലാക്കി. അവളുടെ പറച്ചിലുകള്‍ക്ക് അവര്‍ ശ്രദ്ധാപൂര്‍വ്വം ചെവികൊടുത്തു.തന്റെ കുട്ടിയില്‍ ഒളിഞ്ഞിരിക്കുന്ന സര്‍ഗ്ഗവാസനകളെ തിരിച്ചറിഞ്ഞ, അവളുടെ ജിജ്ഞാസയെ,കൗതുകങ്ങളെ വിസ്മയത്തോടെ നോക്കിക്കണ്ട ഒരമ്മയായിരുന്നു അത്.


അവളുടെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ അവര്‍ കണ്ടറിഞ്ഞു.തന്റെ കുട്ടിയെ അവര്‍ പൂര്‍ണ്ണമായും വിശ്വസിച്ചു.അവളുടെ വളര്‍ച്ച സ്വാഭാവികമായിട്ടായിരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.അതുകൊണ്ടായിരിക്കണം ആദ്യ വിദ്യലയത്തില്‍നിന്നും അവളെ പുറത്താക്കിയപ്പോള്‍ റ്റോമോ ഗാഗ്വെനെ പോലുള്ള ഒരു വിദ്യാലയം തന്നെ അവര്‍ തന്റെ മകള്‍ക്കു വേണ്ടി തെരഞ്ഞെടുത്തത്.

ആദ്യ വിദ്യാലയത്തില്‍ നിന്നും ടോട്ടോച്ചാനെ പുറത്താക്കാനുള്ള കാരണങ്ങള്‍ ഒന്നൊന്നായി അവളുടെ അമ്മയെ വിളിച്ചുവരുത്തി ടീച്ചര്‍ വിവരിക്കുന്നുണ്ട്.


ക്ലാസിനിടയില്‍ ഡസ്കിന്റെ മൂടി 'പടോം' എന്ന് അടച്ച് അവള്‍ ശബ്ദമുണ്ടാക്കുന്നു.എപ്പോഴും ജനാലയ്ക്കരികിലാണ് അവളുടെ നില്‍പ്പ്.തെരുവിലൂടെ നടന്നു നീങ്ങുന്ന ഗായക സംഘത്തെ നിങ്ങളുടെ പുന്നാരമോള്‍ കൈകൊട്ടി വിളിക്കുന്നു.അവരെക്കൊണ്ട് പാട്ടുപാടിക്കുന്നു.അതുപോരാഞ്ഞ് മേല്‍ക്കൂരയില്‍ കൂടുവെക്കുന്ന തൂക്കണാം കുരുവികളോട് 'എന്തെടുക്കുവാ,എന്തെടുക്കുവാ' എന്ന് ഇടക്കിടെ വിളിച്ചു ചോദിച്ചുകൊണ്ടിരിക്കുന്നു.ദേശീയ പതാക വരയ്ക്കാന്‍ പറഞ്ഞാല്‍ അവള്‍ ജപ്പാനീസ് നേവിയുടെ പതാക വരയ്ക്കുന്നു.അതിനുചുറ്റും തൊങ്ങലുകള്‍ വരച്ചുചേര്‍ക്കുന്നു.വരയില്‍ പകുതിയും കടലാസിനുപുറത്ത് ഡസ്കിനുമുകളിലായിരിക്കും....

പരാതി പറഞ്ഞ് ക്ഷീണിച്ചുപോയ ടീച്ചറെ സഹതാപത്തോടെ നോക്കി അവര്‍ ആലോചിച്ചുകാണും.യഥാര്‍ത്ഥത്തില്‍ ആരാണ് കുറ്റക്കാരി?തന്റെ മകളോ, ടീച്ചറോ?

ഒന്നാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകളെ മനസ്സിലാക്കുന്നതില്‍ ടീച്ചര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു.ഈ വിദ്യാലയത്തിനു ടോട്ടോച്ചാനെ പോലൊരു കുട്ടിയെ  ഉള്‍ക്കൊള്ളാന്‍ കഴിയില്ല.അത്രയ്ക്ക് ഇടുങ്ങിയതാണ് അതിന്റെ ലോകം.സര്‍ക്കസ്സ് കൂടാരത്തിലെ മൃഗപരിശീലകരെപോലെയാണ് അവിടുത്തെ അധ്യാപികമാര്‍.

ഒരവസരം കൂടി തന്റെ മകള്‍ക്കു നല്‍കണമെന്ന് ആ അമ്മ ടീച്ചറോട് അപേക്ഷിക്കുന്നില്ല.പകരം തന്റെ മകളുടെ കൈയ്യും പിടിച്ച് അവര്‍ ആ വിദ്യാലയത്തിന്റെ പടികളിറങ്ങുകയാണ് ചെയ്തത്.


ടോട്ടോച്ചാനെ സംബന്ധിച്ചിടത്തോളം റ്റോമോയിലെ ദിവസങ്ങളോരോന്നും സംഭവ ബഹുലമായിരുന്നു.അവിടുത്തെ ഓരോ വിശേഷവും അതിന്റെ വിശദാംശങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ അമ്മയെ അറിയിക്കാനുള്ള വെമ്പലോടെയായിരിക്കും റ്റോമോയില്‍ നിന്നുള്ള അവളുടെ മടക്ക യാത്ര ഓരോന്നും.അമ്മ എല്ലാം അതീവ താത്പര്യത്തോടെ  ശ്രദ്ധിച്ചുകേള്‍ക്കും.അതില്‍ പലതും അവളുടെ ഭാവനാവിലാസങ്ങളാണെന്ന് അമ്മയ്ക്കറിയാം.എങ്കിലും അവരത് നന്നായി ആസ്വദിച്ചിരുന്നിരിക്കണം.

അമ്മയോടുള്ള ഈ പറച്ചിലുകളായിരിക്കണം ടോട്ടോച്ചാനിലെ ആന്തരികലോകം രൂപപ്പെടുത്തിയത്.യാഥാര്‍ത്ഥ്യങ്ങളും  സങ്കല്‍പ്പങ്ങളും കൂടിച്ചേര്‍ന്നതായിരുന്നു ആ ലോകം.അമ്മയോടുള്ള പറച്ചിലുകള്‍ വഴി അവളതിനെ നിരന്തരം പുനസൃഷ്ടിച്ചുകൊണ്ടിരുന്നു.അറിഞ്ഞതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍,അറിയാത്തലോകത്തെക്കുറിച്ച് ഭാവനകള്‍ നെയ്തുകൂട്ടാന്‍ ഈ പറച്ചിലുകള്‍ അവളെ സഹായിച്ചിരിക്കണം.


കുട്ടികളുടെ പറച്ചിലുകള്‍ക്ക് ചെവികൊടുക്കാത്ത നമ്മുടെ അമ്മമാര്‍ ഈ പുസ്തകം വീണ്ടും വീണ്ടും വായിച്ചുനോക്കണം.സ്നേഹം എന്നത് കുട്ടിയുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കല്‍ മാത്രമല്ല.കുട്ടിയുമായി സംവദിക്കുക എന്നതു കൂടിയാണത്.കുട്ടിയുമായുള്ള അര്‍ത്ഥപൂര്‍ണ്ണമായ ബന്ധം സാധ്യമാക്കുന്നത് ഈ സംവാദമാണ്.ചെറുപ്പംതൊട്ടേ കുട്ടികളുടെ പറച്ചിലുകള്‍ക്ക് ചെവികൊടുക്കുന്ന അമ്മമാര്‍ക്കേ അവരെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയൂ.അവരുടെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ തിരിച്ചറിയാന്‍ കഴിയൂ.അല്ലാത്ത പക്ഷം അമ്മയ്ക്കും കുട്ടിക്കുമിടയില്‍ മതിലുകള്‍ രൂപപ്പെടും.മുതിര്‍ന്നു കഴിഞ്ഞാല്‍ ഈ മതിലുകള്‍ പൊളിച്ചുമാറ്റുക പ്രയാസമായിരിക്കും.'കുട്ടി കൈവിട്ടുപോയി' എന്നു വിലപിക്കാനേ പിന്നീട് കഴിയൂ.

ഭാവനാസമ്പന്നയാണ് ടോട്ടോച്ചാന്‍. കുസൃതികള്‍ ഒപ്പിക്കുക എന്നതാണ് അവളുടെ മുഖ്യ വിനോദം.കുസൃതികള്‍ അവളുടെ സര്‍ഗ്ഗാത്മകതയുടെ ലക്ഷണങ്ങളായിട്ടായിരിക്കണം അവര്‍ കണ്ടത്.ഓരോ കുസൃതിയും ചുറ്റുപാടിനെ,പ്രകൃതിയെ അടുത്തറിയാനുള്ള അവളുടെ സാഹസിക പ്രവൃത്തികളാണ്.ഒരു കമ്പിയില്‍ തൂങ്ങിക്കിടന്ന് 'ഇന്നേയ്,ഞാനെറച്ചിയാ,കടേല് തൂങ്ങിക്കെടക്കണ എറച്ചി' എന്നു പറയാന്‍ മാത്രം സര്‍ഗ്ഗശേഷിയുള്ള  കുട്ടിയായിരുന്നു അവള്‍.അവളുടെ കുസൃതിയില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥങ്ങള്‍  അമ്മ മനസ്സിലാക്കിയിരിക്കണം. അതുകൊണ്ടുതന്നെ അവര്‍ അവളെ അടിക്കുകയോ കണ്ണുരുട്ടുകയോ വഴക്കുപറയുകയോ ചെയ്യുന്നില്ല.


റ്റോമോയില്‍ നിന്നും തിരിച്ചുവരുന്ന ടോട്ടോച്ചാന്റ ഉടുപ്പുകള്‍ എപ്പോഴും കീറിയിരിക്കും.ഇതിനെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ അവള്‍ എന്തെങ്കിലുമൊക്കെ നുണകളായിരിക്കും പറയുക.അന്യരുടെ തോട്ടങ്ങളിലെ കമ്പിവേലികള്‍ക്കിടയിലൂടെ നുഴഞ്ഞുകയറുക എന്നത് ടോട്ടോച്ചാന്റെ ഇഷ്ടവിനോദങ്ങളില്‍ ഒന്നാണു താനും.അമ്മ അവളെ വിലക്കുന്നില്ല. പകരം അവള്‍ക്ക് ധരിക്കാന്‍ പഴയ ഉടുപ്പുകള്‍ നല്‍കുകയാണ് ചെയ്യുന്നത്.

അവളുടെ കുസൃതികള്‍ അവളെ വല്ല അപകടത്തിലും ചെന്നുചാടിക്കുമോ എന്നവര്‍ ഭയക്കുന്നുണ്ട്.അതുകൊണ്ട് അമ്മ അവളെ ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.'എടുത്തുചാടും മുമ്പ് എടം വലം നോക്കണം.'

എന്നാല്‍ ടോട്ടോച്ചാന്റെ അമ്മയുടെ വലുപ്പം നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു സന്ദര്‍ഭം തെത്സുകോ കുറോയാനഗി പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്.ആദ്യ വിദ്യലയത്തില്‍ നിന്നും ടോട്ടോച്ചാനെ പുറത്താക്കിയ വിവരം അമ്മ ടോട്ടോച്ചാനില്‍ നിന്നും മറച്ചു പിടിക്കുകയായിരുന്നു.അവളുടെ ഇരുപതാം പിറന്നാളിനാണ് അമ്മ ആ രഹസ്യം അവളോടു വെളിപ്പെടുത്തുന്നത്.



"നിനക്ക് എലിമെന്ററി സ്ക്കൂള്‍ മാറിപ്പഠിക്കേണ്ടിവന്നതെന്തുകൊണ്ടെന്നറിയോ?"ഒരു ദിവസം അമ്മ എന്നോടു ചോദിച്ചു."ആവോ,അറിയില്ല."ഞാന്‍ പറഞ്ഞു."അതേയ്,"ഒന്നും സംഭവിക്കാത്തമട്ടില്‍ അമ്മ പറഞ്ഞു."ആദ്യത്തെ സ്ക്കൂളില്‍ നിന്ന് നിന്നെ പുറത്താക്കി.”

മറിച്ച് അഞ്ചു വയസ്സുകാരിയായിരുന്നപ്പോള്‍ എന്നോട് അമ്മ ഇപ്രകാരം പറഞ്ഞിരുന്നെങ്കിലോ-"ഇപ്പോള്‍തന്നെ ഒരു സ്ക്കൂളില്‍ നിന്നും നിന്നെ പുറത്താക്കി.അടുത്ത പള്ളിക്കൂടത്തില്‍ നിന്നുകൂടിയായാലോ?ഹൊ!നിന്നെ ഞാന്‍ എന്തുചെയ്യും എന്റെ കുട്ടീ?”

അത്തരം വാക്കുകള്‍ കേള്‍ക്കേണ്ടി വന്നിരുന്നെങ്കില്‍,ആ ആദ്യ ദിനത്തില്‍ മനസ്സാകെ തകര്‍ന്നും വല്ലാതെ പരിഭ്രമിച്ചും എനിക്ക് റ്റോമോ ഗാഗ്വെന്റെ കവാടം കടക്കേണ്ടിവന്നേനെ.വേരും പൊടിപ്പുകളുമുള്ള ആ വാതില്‍ തൂണുകളും തീവണ്ടി പള്ളിക്കൂടവും എനിക്ക് ഏറെക്കുറെഅനാകര്‍ഷമായിത്തോന്നിയേനെ.ഇതുപോലൊരമ്മ എനിക്കുണ്ടായല്ലോ!ഞനെത്ര ഭാഗ്യവതിയാണ്!”




No comments:

Post a Comment