ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 28 March 2015

ഒരു ഹെഡ്മാസ്റ്റര്‍ക്ക് ഇങ്ങനെയുമാകാം...



 ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ ശ്രീ.എ.ബാലകൃഷ്ണന്‍ നായര്‍ മാര്‍ച്ച് 30ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണ്.അധ്യാപകവൃത്തിയില്‍  32വര്‍ഷം പൂര്‍ത്തിയാക്കിയ മാഷിനോടുള്ള ഒരു നാടിന്റെ സ്നേഹവും ആദരവുമാണ് ഈ വര്‍ഷത്തെ സ്ക്കൂള്‍ വാര്‍ഷികം.സ്ക്കൂള്‍ മികവ് പ്രദര്‍ശനം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍,നാടകം,പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്നൊരുക്കുന്ന നാടകം,അമ്മമാരുടെ തിരുവാതിരക്കളി,  വിഭവസമൃദ്ധമായ സദ്യ...ഇങ്ങനെ നീണ്ടുപോകുന്നു ആഘോഷപരിപാടികള്‍.മാര്‍ച്ച് 30 ന് വൈകുന്നേരം അഞ്ചുമണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന പരിപാടി രാത്രി 10 മണിവരെ നീളും.


ബാലകൃഷ്ണന്‍ മാഷ് കാനത്തൂര്‍ സ്ക്കൂളിന്റെ  ഹെഡ്മാസ്റ്ററായി അഞ്ചുവര്‍ഷം  പൂര്‍ത്തിയാക്കിയതിനുശേഷമാണ് വിരമിക്കുന്നത്.ഒരു വിദ്യാലയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അഞ്ചുവര്‍ഷത്തെ കാലയളവ് മതിയാകും.പരിമിതമായ സ്ഥലസൗകര്യങ്ങള്‍ മാത്രമുള്ള തന്റെ വിദ്യാലയത്തിന്റെ വികസനം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള ശരിയായ ക്ഴ്ചപ്പാട് മാഷിനുണ്ടായിരുന്നു.ഈ വര്‍ഷം അഞ്ചുക്ലാസുമുറികളാണ് പണികഴിപ്പിച്ചത്.കൂടാതെ അധുനിക സൗകര്യങ്ങളോടുകൂടിയ ഒരു അടുക്കളയും.ഇവ ഉദ്ഘാടനം ചെയ്യപ്പെടാന്‍ ഇരിക്കുന്നതേയുള്ളു.ഒഴിവു സമയങ്ങളില്‍ കുട്ടികള്‍ക്ക് ഇരുന്നുവായിക്കാനായി കഴിഞ്ഞ വര്‍ഷം പണികഴിപ്പിച്ച വായനാകൂടാരം,ചുറ്റുമതില്‍,രക്ഷിതാക്കളില്‍ നിന്നും സംഭാവനയായി ലഭിച്ച 50,000രൂപ ഉപയോഗിച്ച് നവീകരിച്ച മികച്ച സ്ക്കൂള്‍ ലൈബ്രറി,ആവശ്യത്തിനു ടോയ് ലറ്റുകള്‍,അറ്റകുറ്റ പണികള്‍ ചെയ്ത് മോടികൂട്ടിയ സ്ക്കൂള്‍ ഹാള്‍,നവീകരിക്കപ്പെട്ട ഐടി ലാബ്...നേട്ടങ്ങള്‍ നിരവധിയാണ്.

വിദ്യാലയ വികസനത്തിനായി വിവിധ ഏജന്‍സികളെ സമീപിക്കാനും തങ്ങളുടെ ആവശ്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും വിഭവ സമാഹരണം നടത്താനും മാഷ് എന്നും ശ്രദ്ധിച്ചിരുന്നു.ഓഡിറ്റിങ്ങ് ഒബ്ജക്ഷനെ പേടിച്ച് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യാന്‍ വിമുഖതയുള്ള ഒരാളായിരുന്നില്ല അദ്ദേഹം.തന്റെ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ഗുണകരമായതെന്തോ അത് അദ്ദേഹം ചെയ്യാന്‍ ശ്രമിച്ചു.പണം ചെലവഴിക്കുമ്പോള്‍ ഒരു പൈസപോലും പാഴാകരുതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ നൂലാമാലകള്‍ ഒരിക്കലും അദ്ദേഹത്തിന്റെ ഉത്സാഹം കെടുത്തിയില്ല.

വിദ്യാലയത്തിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് മാഷ് ശക്തമായ  നേതൃത്വം കൊടുത്തു.അത് സ്ക്കൂളിലുണ്ടാക്കിയമാറ്റം ചില്ലറയല്ല.പഠനരംഗത്തും കലാരംഗത്തും സ്ക്കൂള്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത് മാഷിന്റെ വരവോടുകൂടിയാണ്.
മാഷിന് ക്ലാസ് ചാര്‍ജ് ഉണ്ടായിരുന്നില്ല.എങ്കിലും അദ്ദേഹം ക്ലാസില്‍ പോകാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം വിനിയോഗിച്ചു.ആരെങ്കിലും അവധിയാണെങ്കില്‍ ആ ക്ലാസ് കൈകാര്യം ചെയ്യുന്നത് അദ്ദേഹമായിരിക്കും.ചില ദിവസങ്ങളില്‍  മുഴുവന്‍ സമയവും ഒന്നാം ക്ലാസിലായിരിക്കും.അല്ലെങ്കില്‍ മറ്റു ക്ലാസുകളില്‍.മാഷുണ്ടെങ്കില്‍ ആ ക്ലാസില്‍ നിന്നും  കളിയും ചിരിയും പാട്ടും കഥയുമൊക്കെ കേള്‍ക്കാം.അതുകൊണ്ട് അധ്യാപകര്‍ക്ക് ലീവെടുത്താല്‍ തന്റെ ക്ലാസ് അനാഥമായിപ്പോകുമെന്ന ഉത്ക്കണ്ഠ ഉണ്ടായില്ല.ക്ലാസില്ലാത്ത സമയം മാഷ് ഓഫീസ് ജോലികള്‍ക്കായി വിനിയോഗിച്ചു.

മാഷ് ആരോടെങ്കിലും ദേഷ്യപ്പെടുന്നത് ഇന്നുവരെ കണ്ടിട്ടില്ല.എന്നാല്‍ കര്‍ക്കശ്ശ സ്വഭാവക്കാരനാണുതാനും.ആഴ്ചയില്‍ വിളിച്ചുചേര്‍ക്കുന്ന എസ്.ആര്‍.ജി യോഗങ്ങളില്‍ ക്ലാസുമുറിയിലും വിദ്യാലത്തില്‍ പൊതുവായും നടക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും ചുമതലകള്‍ ഓരോരുത്തര്‍ക്കും വീതിച്ചു നല്‍കലുമുണ്ടാകും.ചെയ്തു കഴിഞ്ഞപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലും.പ്രവര്‍ത്തനങ്ങളില്‍ പാളിച്ചകള്‍ സംഭവിച്ചാല്‍ സൗമ്യമായി ശാസിക്കും.ഇതു കാരണം അധ്യാപകര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ ഉപേക്ഷ കാണിക്കാറേയില്ല.

തികഞ്ഞ ജനാധിപത്യവാദിയായിരുന്നു അദ്ദേഹം.ഓരോ കാര്യത്തിലും തന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.തന്റെ അധികാരം ഒരിക്കലും മറ്റുള്ളവരുടെ മുകളില്‍ പ്രയോഗിക്കാന്‍ അദ്ദേഹം മിനക്കെട്ടില്ല.കുട്ടികളുമായി ഇടപെടുമ്പോഴും അവരിലൊരാളായി മാറാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു.ഇതു കാരണം കുട്ടികള്‍ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു.
പണമിടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സുതാര്യത ഉറപ്പുവരുത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു.കണക്കുകള്‍ സത്യസന്ധതയോടെ, കൃത്യമായി ആളുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

രക്ഷിതാക്കളേയും പൊതുസമൂഹത്തേയും വിദ്യാലയവുമായി അടുപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ അവരുടെ പങ്കാളിത്തം എങ്ങനെയെല്ലാം ഉറപ്പുവരുത്താമെന്ന് ആലോചിച്ചു.അവരെ എപ്പോഴും സ്നേഹത്തോടെ സ്വീകരിച്ചു.അവര്‍ക്കായി കസേരകള്‍ നീക്കിയിട്ടു.അതുകൊണ്ടായിരിക്കണം തങ്ങളുടെ സ്വന്തം വിദ്യാലയത്തിന്റെ യശ്ശസ് വാനോളം ഉയര്‍ത്തിപ്പിടിച്ച  പ്രയപ്പെട്ട ഹെഡ്മാസ്റ്റര്‍ക്ക്  സമുചിതമായ ഒരു യാത്രയയപ്പ് നല്‍കണമെന്ന് അവര്‍ ആഗ്രഹിച്ചത്.വലിയ ആരവങ്ങളിലോ ആഘോഷങ്ങളിലോ ഒന്നും വിശ്വാസമില്ലാത്ത മാഷ് അവരുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങുകയാണുണ്ടായത്.


Saturday 21 March 2015

കാണിച്ചുകൊടുക്കുമോ കുട്ടികള്‍ക്ക് ഈ ഡോക്യുമെന്ററി?


കുട്ടികള്‍ ക്ലാസുമുറിയുടെ ജനാലകളും വാതിലുമടച്ചു.മുറിയില്‍ ഇരുട്ട് വ്യാപിച്ചു.  പ്രൊജക്ടര്‍ ഓണ്‍ ചെയ്തപ്പോള്‍ അവരുടെ ശബ്ദങ്ങള്‍ താനേ നിലച്ചു.ചുമരിലെ സ്ക്രീനില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് അവര്‍ അതിശയിച്ചു.സസ്യങ്ങള്‍ക്ക് ഇങ്ങനെയും ഒരു ജീവിതമുണ്ടോ?

സസ്യങ്ങള്‍ ഇടതിങ്ങി വളരുന്ന നാട്ടുവഴികളിലൂടേയും കാടുകളിലൂടേയുമാണ് രാവിലെ സ്ക്കൂളിലേക്കും വൈകുന്നേരം തിരിച്ചു വീട്ടിലേക്കുമുള്ള കുട്ടികളുടെ യാത്ര.നടത്തത്തിനിടയില്‍ നിരവധി ചെടികളും മരങ്ങളും അവരുടെ ശ്രദ്ധയില്‍ പെടും.ചിലതിന്റെ ഇലകള്‍ പറിച്ച് അവര്‍ മണപ്പിക്കും.ചില ചെടികളുടെ  പഴങ്ങള്‍ പറിച്ച് തിന്നും.നിലത്ത് വീണുകിടക്കുന്ന വിത്തുകള്‍ കാണുമ്പോള്‍ കൗതുകം തോന്നും.അവയെടുത്ത് ബാഗില്‍ നിക്ഷേപിക്കും.ക്ലാസിലെത്തിയാല്‍ കൂട്ടുകാരെ കാണിക്കും.അപ്പൂപ്പന്‍താടി  ഊതിപ്പറത്തിക്കളിക്കും.
പക്ഷേ,അപ്പോഴൊന്നും സസ്യങ്ങള്‍ക്ക് ഇങ്ങനെയൊരു ജീവിതമുണ്ടെന്ന് കുട്ടികള്‍ അറിഞ്ഞതേയില്ല.അതീവ രഹസ്യമായ ജീവിതം.മനുഷ്യനേത്രങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയാത്തത്.പക്ഷേ, അതു ഡേവിഡ് അറ്റന്‍ബറോ എന്ന വിശ്രുത ഡോക്യുമെന്ററി സംവിധായകന്റെ ക്യാമറക്കണ്ണുകള്‍  കണ്ടുപിടിച്ചിരിക്കുന്നു!സസ്യങ്ങളുടെ  അവിശ്വസനീയമായ ജീവിതരഹസ്യങ്ങള്‍ ആ ക്യാമറ  ഒപ്പിയെടുത്തിരിക്കുന്നു.


ആറാം ക്ലാസിലെ അടിസ്ഥാനശാസ്ത്രത്തില്‍ പൂത്തും കായ്ച്ചും എന്നൊരു പാഠമുണ്ട്.
സസ്യങ്ങളുടെ പ്രത്യുല്‍പ്പാദനഅവയവങ്ങളെക്കുറിച്ചും പരാഗണത്തെക്കുറിച്ചും  വിത്തുരൂപം കൊള്ളുന്നതിനെക്കുറിച്ചുമൊക്കെ വിശദമായി പ്രതിപാദിക്കുന്ന പാഠത്തിലെ അവസാനത്തെ മൊഡ്യൂള്‍ വിത്തുവിതരണത്തെക്കുറിച്ചാണ്.പാഠവുമായി ബന്ധപ്പെട്ട് അധിക വിവരശേഖരണത്തിനായി കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കേണ്ടുന്ന വീഡിയോകള്‍ ശേഖരിക്കുന്നതിനിടയിലാണ് എന്റെ സുഹൃത്ത് The private life of plantsഎന്ന ഡേവിഡ് അറ്റന്‍ബറോയുടെ വിഖ്യാത ഡോക്യുമെന്ററി സിനിമ എനിക്കു തന്നത്.


സിനിമ കൈയ്യില്‍ കിട്ടിയപ്പോള്‍ അതിയായ സന്തോഷം തോന്നി. The life of birdsഎന്ന അദ്ദേഹത്തിന്റെ ഡോക്യുമെന്ററി മുമ്പ് കണ്ടിട്ടുണ്ട്.പക്ഷികളുടെ ജീവിതരഹസ്യങ്ങള്‍ ഇത്രയും ആധികാരികമായി പ്രതിപാദിക്കുന്ന ഇതിലും മികച്ച ഒരു സിനിമ ലോകത്ത് ഉണ്ടായിരിക്കാന്‍ വഴിയില്ല.ഒരു പക്ഷിശാസ്ത്രജ്ഞന്‍ അല്ലാതിരുന്നിട്ടുകൂടി ലോകത്തിന്റെ വിവധ ഭാഗങ്ങളിലെ മഴക്കാടുകളിലും മരുഭൂമിയിലും ജനവാസകേന്ദ്രങ്ങിലും രാവും പകലും  ചുറ്റി സഞ്ചരിച്ച്, അനേകം പക്ഷികളുടെ ജീവിതം പകര്‍ത്തിയ ആ സിനിമ ഒരു സംവിധായകന്‍ തന്റെ വിഷയത്തോടു കാണിക്കുന്ന സത്യസന്ധതയുടേയും ആത്മസമര്‍പ്പണത്തിന്റേയും സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ്.

രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള The private life of plants ന്റെ ആദ്യഭാഗം  ഒറ്റ ഇരുപ്പില്‍ കണ്ടു.സസ്യങ്ങളുടെ അത്ഭുത ലോകം നമുക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുകയാണ്.സസ്യങ്ങളുടെ വളര്‍ച്ചയുടേയും പുഷ്പ്പിക്കലിന്റേയും  വിത്തുവിതരണത്തിന്റേയും  രഹസ്യങ്ങളിലേക്ക് സിനിമ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.ഒരു പൂവ് വിടരുന്നതിന്റെ അനര്‍ഘ നിമിഷങ്ങള്‍ നമ്മുടെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണുക പ്രയാസമാണ്.എന്നാല്‍ ഒരു ക്യാമറയ്ക്ക് അതു സാധ്യമാകും.ചെടി വളരുന്നതിന്റെ,വിത്തു പാകമാകുന്നതിന്റെ,അതു പൂവില്‍ നിന്നും വേര്‍പെടുന്നതിന്റെ മനോഹര ദൃശ്യങ്ങള്‍ ടൈം ലാപ്സ് ഫോട്ടോഗ്രാഫി എന്ന ടെക്കിനിക്കിലൂടെ പകര്‍ത്തിയിരിക്കുന്നു.സങ്കീര്‍ണ്ണവും അതിശയിപ്പിക്കുന്നതുമായ,ഒരു പക്ഷേ മാസങ്ങളോ വര്‍ഷങ്ങളോ കൊണ്ട് പൂര്‍ത്തിയാകുന്ന സസ്യവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ നിമിഷം നേരം കൊണ്ട് നമുക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു.പ്രകൃതി രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് മിഴിതുറക്കുന്ന ക്യാമറയുടെ അപാരമായ  കാഴ്ചയ്ക്കുമുന്നില്‍ നാം അറിയാതെ തലകുമ്പിട്ടുപോകും.പ്രകൃതിയുടെ നിഗൂഢസ്ഥലികളെ തൊട്ടറിഞ്ഞ ഒരു വ്യക്തിക്കുമാത്രമേ ഇങ്ങനെയൊരു സിനിമ നിര്‍മ്മിക്കാന്‍ കഴിയൂ.

വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങളും ഗവേഷണങ്ങളും പഠനങ്ങളും ഈ സിനിമയ്ക്കുപിന്നില്‍ ഉണ്ടായിരുന്നിരിക്കണം.മഴക്കാടുകളും മലമ്പ്രദേശങ്ങളും മരുഭൂമികളും കടല്‍ത്തീരങ്ങളും താണ്ടിയുള്ള സഞ്ചാരത്തിലൂടെ കണ്ടെത്തുന്ന നൂറുകണക്കിനു വൈവിധ്യമാര്‍ന്ന സസ്യങ്ങളുടെ അതിജീവന രഹസ്യങ്ങളാണ് സിനിമയിലൂടെ അനാവൃതമാകുന്നത്.  ബി.ബി.സി ചാനലിനുവേണ്ടി  നിര്‍മ്മിച്ച ഈ സിനിമയുടെ ആദ്യഭാഗത്തെ അന്‍പത് മിനുട്ട് ദൈര്‍ഘ്യമുള്ള മൂന്ന് ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. Travelling, Growing,Flowering എന്നിങ്ങനെയാണ് ഓരോ ഖണ്ഡത്തിനും പേരിട്ടിരിക്കുന്നത്. രണ്ടാം ഭാഗത്തേയും  The social struggle,Living together,Surviving എന്നിങ്ങനെ  മൂന്ന് ഖണ്ഡങ്ങളായി
തിരിച്ചിരിക്കുന്നു.

അതിജീവനത്തിനായുള്ള വിത്തുകളുടെ  സഞ്ചാരമാണ്  Travelling എന്ന ഒന്നാം ഖണ്ഡം.വിത്തുവിതരണം ചെയ്യാന്‍ പല സസ്യങ്ങളും അനുവര്‍ത്തിക്കുന്ന സൂത്രപ്പണികള്‍ അതിവിദഗ്ദമായി ക്യാമറകൊണ്ട് ഒപ്പിയെടുത്തിരിക്കുന്നു.പറന്നും ഉരുണ്ടും നീന്തിയും ജന്തുക്കള്‍ വഴിയും  അന്യദേശങ്ങളിലേക്ക് സഞ്ചരിക്കാനുള്ള വിത്തുകളുടെ അനുകൂലനങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ വിശദാംശങ്ങളുണ്ടിതില്‍. നദിയിലൂടെ ഒഴുകി നീങ്ങുന്ന കണ്ടല്‍ വിത്തിനു പുറകെ ക്യാമറയുമായി സഞ്ചരിച്ച് വിത്ത് ഒരു ദ്വീപിലെ തീരത്തടിഞ്ഞ് മുളച്ച് ചെടിയാകുന്നതുവരെയുള്ള ദൈര്‍ഘ്യമേറിയതും സങ്കീര്‍ണ്ണവുമായ പ്രക്രിയയുടെ മനോഹരമായ ദൃശ്യങ്ങള്‍ ഒരു ഉദാഹരണം മാത്രം.

ക്ലാസില്‍,വിത്തുവിതരണത്തിനായി സസ്യങ്ങള്‍ സ്വീകരിക്കുന്ന വിവിധ രീതികളെക്കുറിച്ചുള്ള ആശയരൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു Travelling എന്ന ഖണ്ഡത്തിന്റെ കുറച്ചു ഭാഗം കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്.പതിനഞ്ചു മിനുട്ട് സമയം.പക്ഷേ, അതു നിര്‍ത്താന്‍ കുട്ടികള്‍  എന്നെ അനുവദിച്ചില്ല.അന്‍പത് മിനുട്ട് ദൈര്‍ഘ്യമുള്ള ആ ഭാഗം മുഴുവനും കണ്ടു കഴിഞ്ഞപ്പോഴാണ് അവര്‍ തൃപ്തരായത്.
കുട്ടികള്‍ പൂര്‍ണ്ണ നിശബ്ദരായി അത്ഭുതത്തോടെ ആ സിനിമ നോക്കിയിരുന്നു.


സിനിമ തീര്‍ന്നപ്പോള്‍ ആകാശ് പറഞ്ഞു.
"മാഷെ,അത്ഭുതപ്പെട്ടുപോയി.സസ്യങ്ങള്‍ നമ്മള്‍ കാണുമ്പോലെ അത്ര ചില്ലറക്കാരല്ല.ജീവിക്കാന്‍ നല്ല സൂത്രം പഠിച്ചവരാണ്.”
സിനിമയുടെ ഒരു ആസ്വാദനക്കുറിപ്പു തയ്യാറാക്കാനായിരുന്നു ഞാനാദ്യം അവരോടു പറഞ്ഞത്.അവര്‍ സന്തോഷത്തോടെ, നിശബ്ദരായി തങ്ങളുടെ നോട്ടുപുസ്തകങ്ങള്‍ തുറന്ന് എഴുതാന്‍ തുടങ്ങി.


ഡോക്യുമെന്ററിയില്‍ പറഞ്ഞ സസ്യങ്ങളൊന്നും കുട്ടികള്‍ക്ക് പരിചയമില്ല.എന്നാല്‍ അതിനോട് സാമ്യമുള്ള നിരവധി സസ്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ടെന്ന് കുട്ടികള്‍ കണ്ടെത്തി.അവയുടെ വിത്തുകള്‍ക്ക് തമ്മില്‍ സാമ്യമുണ്ട്.

പിറ്റേ ദിവസം രാവിലെ വന്ന ഉടനെ കുട്ടികള്‍ അവരുടെ ബാഗ് തുറന്നു.ബാഗില്‍ നിന്നും പലതരം വിത്തുകള്‍ എടുത്ത് എല്ലാവരേയും കാണിച്ചു.ചിലത് മുകളിലേക്ക് എറിഞ്ഞു.ചിലത് ആകാശത്തിലേക്ക് ഊതിപ്പറത്തി.ചിലത് മറ്റുള്ളവരുടെ വസ്ത്രങ്ങളില്‍ എറിഞ്ഞു പിടിപ്പിച്ചു.ഓരോ വിത്തുകളുടേയും പ്രത്യേകതകളെക്കുറിച്ച് അവര്‍ വാതോരാതെ സംസാരിച്ചു.വലിയ മരങ്ങളുടേയും വള്ളിച്ചെടികളുടേയും കുറ്റിച്ചെടികളുടേയുമൊക്കെ വിത്തുകളുണ്ടതില്‍.ഒരു മാങ്ങയോളം വലുപ്പമുള്ളവ.കട്ടിയുള്ള പുറന്തോടുള്ളവ.തറയിലുരച്ച് കൈപൊള്ളിച്ച് കളിക്കുന്നവ.

പാഠം പഠിച്ചുകഴിഞ്ഞിട്ടും അവര്‍ വിത്ത് ശേഖരണം നിര്‍ത്തിയില്ല.അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.പുതിയ വിത്തുകള്‍ ലഭിച്ചാല്‍ അവര്‍ അതുമായി എന്റെ അടുത്തേക്ക് ഓടി വരുന്നു.ആവിത്തിന്റേയും മരത്തിന്റെ പ്രത്യകതകള്‍ പറയുന്നു.അത് വിതരണം ചെയ്യപ്പെടുന്ന രീതിയെക്കുറിച്ച് വിശദീകരിക്കുന്നു...

കുട്ടികളെ പ്രചോദിപ്പിക്കാനും പഠനത്തിലേക്ക് നയിക്കാനും നല്ല ഒരു സിനിമയ്ക്ക് എന്നതുപോലെ മറ്റെന്തിനാണ് കഴിയുക?



Sunday 8 March 2015

പഴശ്ശിയുടെ നാട്ടില്‍

സഹ്യന്റെ മുകള്‍ത്തട്ടില്‍....2


ഫെബ്രുവരി മാസം 12മുതല്‍ 14 വരെ തീയ്യികളിലായി നടത്തിയ ഊട്ടി-വയനാട് അധ്യയന യാത്രയുമായി ബന്ധപ്പെട്ട്  കുട്ടികളുടെ അനുഭവങ്ങള്‍....  അവര്‍ കുറിച്ചിട്ട യാത്രാവിവരണങ്ങളില്‍ നിന്നും സമ്മാനാര്‍ഹമായവ രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു...

രാഹുല്‍ രവീന്ദ്രന്‍
ഏഴാം ക്ലാസ്സ്

വയനാട് എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ രൂപപ്പെടുന്ന ഒരു ചിത്രമുണ്ട്.ധീരനായ പഴശ്ശി രാജാവ്.ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതി വീരമൃത്യുവരിച്ച ദേശാഭിമാനി.ആദിവാസികളേയും കൂട്ടി അദ്ദേഹം നടത്തിയ ഗറില്ലായുദ്ധം.അവിടുത്തെ വലിയ വലിയ മലനിരകള്‍.ഘോരവനങ്ങള്‍...

ഊട്ടിയിലെ ഷൂട്ടിങ്ങ് പോയന്റില്‍ നിന്നും ഞങ്ങള്‍ നേരെ തിരിച്ചത് വയനാട്ടിലേക്കായിരുന്നു.വൈകുന്നേരം ആറു മണിയോടെ ഞങ്ങള്‍ ഊട്ടിയോടു വിടപറഞ്ഞു.ഊട്ടിയിലെ പച്ചപ്പേ,തണുപ്പേ,മനോഹരമായ ദ്യശ്യങ്ങളേ....വിട.ഇനി ഞാന്‍ വലുതാകുമ്പോള്‍ വീണ്ടും വരും.അപ്പോള്‍ കാണാം.അന്നു നീ എന്നെ ഓര്‍മ്മിക്കണം. ഗുഡ് ബൈ...
ബസ്സ് മുരണ്ടുകൊണ്ട് മലയിറങ്ങുകയാണ്.നല്ല തണുപ്പുണ്ട്.കൂട്ടുകാരൊക്കെ വേഗം തന്നെ ഉറക്കം പിടിച്ചിരിക്കുന്നു.ഞാന്‍ ബസ്സിന്റെ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി.നല്ല ഇരുട്ട്.റോഡിന് ഇരു വശവും ഘോരവനങ്ങളാണ്.മരങ്ങളുടെ നിഴലുകള്‍ മാത്രം കാണാം.നല്ല ക്ഷീണമുണ്ട്. എന്റെ കണ്ണുകള്‍ അറിയാതെ അടഞ്ഞുപോയി.ഞാന്‍ ഉറക്കത്തിലേക്ക് വഴുതിവീണു.


മാഷ് കുലുക്കി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.ബസ്സ് നിന്നിരിക്കുന്നു.ഞങ്ങള്‍ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയിരിക്കുന്നു.ക്രിസ്ത്യന്‍ പള്ളിവക നടത്തുന്ന ഒരു ട്രെയിനിങ്ങ് സെന്ററിലാണ് ഞങ്ങളുടെ താമസം.രാത്രി പത്തു മണി കഴിഞ്ഞിരിക്കുന്നു.എല്ലാവരും ബാഗുമായി പുറത്തിറങ്ങി.പലരുടേയും ഉറക്കം വിട്ടു മാറിയിട്ടില്ല.ആ കെട്ടിടത്തിന് മുന്നിലിരുന്നാണ് ഭക്ഷണം കഴിച്ചത്.ചോറും കോഴിക്കറിയും.പക്ഷേ,നേരം നന്നെ വൈകിയതുകൊണ്ട് ഭക്ഷണം രുചികരമായിത്തോന്നിയില്ല.ഒരു വിധം കഴിച്ചെന്നുവരുത്തി എഴുന്നേറ്റു.


ഞങ്ങള്‍ ബാഗുമെടുത്ത് വലിയൊരു ഹാളിലേക്കാണ് ചെന്നത്.അവിടെ നിറയെ കട്ടിലുകള്‍.കട്ടിലുകള്‍ക്കെല്ലാം രണ്ടു നില.ഒന്നിനു മുകളില്‍ മറ്റൊന്ന്.മുകളിലെ കട്ടിലില്‍ കയറാന്‍ ഏണിയുണ്ട്.എല്ലാ കട്ടിലിലും കിടക്കയും വിരിപ്പും.കണ്ടപ്പോള്‍ സന്തോഷം തോന്നി.ഇന്ന് സുഖമായി ഉറങ്ങാലോ..
ഞാന്‍ മുകളിലത്തെ കട്ടിലില്‍ കയറിക്കിടന്നു.എനിക്കു താഴെ അതുലാണ്.സമയം പതിനൊന്നു മണിയായിരിക്കുന്നു.നല്ല തണുപ്പുണ്ട്.പക്ഷേ,ഊട്ടിയിലെ അത്രയും വരില്ല.പുതപ്പുകൊണ്ട് മൂടിപ്പുതച്ച് കിടന്നു.നല്ല സുഖം!കിടക്കേണ്ട താമസം ഉറങ്ങിപ്പോയി.
രാവിലെ ആറുമണിക്കുതന്നെ എഴുന്നേറ്റു.കുളിച്ച് ഫ്രഷായി.പ്രഭാത ഭക്ഷണം എനിക്ക് ഇഷ്ടപ്പെട്ടതുതന്നെ. പൂരിയും ബാജിയും.നല്ല വിശപ്പുണ്ടായിരുന്നു.അതു കാരണം നന്നായി കഴിച്ചു.



 ഇന്നാദ്യം പോകുന്നത് എടയ്ക്കല്‍ ഗുഹയിലേക്കാണെന്ന് മാഷ് പറഞ്ഞു.എനിക്കു സന്തോഷം തോന്നി.എടയ്ക്കല്‍ ഗുഹയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്.ഇന്ത്യയില്‍ പ്രാചീന മനുഷ്യര്‍ താമസിച്ചിരുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്   എടയ്ക്കല്‍ ഗുഹ.ഗുഹയുടെ ഭിത്തിയില്‍ കാട്ടു മനുഷ്യര്‍ വരച്ചിട്ട ചിത്രങ്ങളുണ്ട്.അതു കാണാന്‍ എനിക്കു ധൃതിയായി.



രാവിലെ കൃത്യം എട്ടരമണിക്ക് ഞങ്ങള്‍ പുറപ്പെട്ടു.ബസ്സ് വളരെ പതുക്കെയാണ് പകുന്നത്.എങ്ങും മലനിരകളാണ്.ചിലത് വളരെ ഉയരം കൂടിയത്.മറ്റു ചിലത് ഉയരം കുറഞ്ഞവ.മല മുകളില്‍ പച്ച പരവതാനി വിരിച്ചതുപോലെ തേയിലത്തോട്ടങ്ങള്‍.കാണാന്‍ നല്ല ഭംഗി!സഹ്യപര്‍വ്വതത്തിലെ മലനിരകളാണ് ഇവ.മുമ്പ് ഇവിടെ നിറയെ കാടുണ്ടായിരിക്കണം.കാടുവെട്ടിത്തെളിച്ച് തേയിലത്തോട്ടങ്ങള്‍ ഉണ്ടാക്കിയത് ബ്രിട്ടീഷുകാരാണത്രെ.

എടയ്ക്കല്‍ ഗുഹ എന്ന അത്ഭുതം

 ഒടുവില്‍ ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തി. ബസ്സ് ഒരിടത്ത് പാര്‍ക്ക് ചെയ്തു.ഇനി ഒന്നരക്കിലോമീറ്റര്‍ നടക്കണം.ഞങ്ങള്‍ നടന്നു. വീതി കുറഞ്ഞ റോഡ്.ഇരു വശവും ധാരാളം കടകള്‍.ടൂറിസ്റ്റുകളെ ആശ്രയിച്ച് നിലനില്‍ക്കുന്നവയാണ് ഈ കടകള്‍.വഴിക്കിരുവശവും ധാരാളം കുരങ്ങന്‍മാരെ കണ്ടു.സഞ്ചാരികള്‍ നല്‍കുന്ന ഭക്ഷണമാണ് അവരുടെ ആഹാരം എന്നു തോന്നി.ആളുകളുടെ കൈകളില്‍ നിന്നും അവര്‍ ആഹാരവസ്തുക്കള്‍ തട്ടിയെടുത്ത് ഓടുന്നു.



അമ്പുകുത്തി മലയിലാണ് എടയ്ക്കല്‍ ഗുഹ.സമുദ്രനിരപ്പില്‍ നിന്നും നാലായിരം അടി ഉയരത്തില്‍.മല കയറാന്‍ സ്റ്റെപ്പുകള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്.പടികള്‍ ന്നൊന്നായി ചവിട്ടിക്കയറി.ഞങ്ങള്‍ നേരെ ചെന്നത്  എടയ്ക്കല്‍ ഗുഹ എന്ന അത്ഭുതത്തിലേക്ക്.


വലിയ ഒരു ഗുഹ.അതിന്റെ ഭിത്തിയിലെ കരിങ്കല്ലില്‍ നിറയെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വരച്ചിട്ട ചിത്രങ്ങള്‍.ബി.സി. ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച,നവീന ശിലായുഗത്തലെ   മനുഷ്യര്‍ വരച്ചിട്ടതാണ് ഈ ചിത്രങ്ങള്‍. ഗോത്രരാജാവ്,അമ്മയും കുഞ്ഞും,മാന്‍, ആന എന്നീ രൂപങ്ങള്‍ തെളിഞ്ഞുകാണാം.മഴയില്‍ നിന്നോ കാറ്റില്‍ നിന്നോ രക്ഷപ്പെടാനായിരിക്കണം അവര്‍ ഈ ഗുഹയ്ക്കകത്ത് കയറി താമസിച്ചത്.96അടി നീളവും 22വീതിയുമുള്ള കല്‍വിടവില്‍ ഭീമാകാരമായ ഒരു പാറ വീണ് രൂപപ്പെട്ടതാണ് ഈ ഗുഹയെന്ന് അവിടെയുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡ് പറഞ്ഞുതന്നു.

ബ്രിട്ടീഷ് മലബാര്‍ പോലീസ് സൂപ്രണ്ട് എഫ്.ഫോസ്റ്റ് ആണ് 1901ല്‍ ഈ ഗുഹയെപ്പറ്റി ഒരു മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ലോകത്തെ അറിയിക്കുന്നത്.

ഗുഹയ്ക്കകത്ത് നല്ല തണുപ്പ്.ഒരു നിമിഷം എന്റെ കണ്ണുകള്‍ അടഞ്ഞുപോയി.എങ്ങും ഇരുട്ട്. കത്തുന്ന തീപ്പന്തങ്ങള്‍.വേട്ടയാടി കൊണ്ടുവന്ന ഒരു മാനിന് ചുറ്റും അവര്‍ നൃത്തം ചെയ്യുകയാണ്.കാട്ടു മനുഷ്യര്‍.അവര്‍ പല ശബ്ദങ്ങളും പുറപ്പെടുവിക്കുന്നു.


കണ്ണുതുറന്നപ്പോള്‍ എല്ലാവരും ഗുഹയ്ക്കകത്ത് നിന്ന് പുറത്തിറങ്ങുകയാണ്.ഞാനും ഇറങ്ങി.ഗുഹയ്ക്കുമുന്നില്‍ കുറച്ചുസമയം ചെലവഴിച്ചു.ചുറ്റും ഭീമാകാരമായ മലകള്‍.നല്ല കാറ്റ്.പതുക്കെ മലയിറങ്ങി.

മണ്ണുകൊണ്ടൊരു അണക്കെട്ട്

ഞങ്ങളുടെ അടുത്ത ലക്ഷ്യം ബാണാസുരസാഗര്‍ അണക്കെട്ടാണ്.ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ്കൊണ്ടു പണിത അണക്കെട്ട്.ഏഷ്യയിലെ രണ്ടാമത്തേത്.പാഠപുസ്തകത്തില്‍ ഡാമിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്.ഒരു ഡാം നേരിട്ടു കാണുന്നത് ആദ്യമായി.


ബസ്സിറങ്ങി അരക്കിലോമീറ്റര്‍ നടന്നുകാണും.നേരം ഉച്ചതിരിഞ്ഞിരിക്കുന്നു.നല്ല കാറ്റ്.മണ്ണ്കൊണ്ട് കെട്ടിയുയര്‍ത്തിയ ഡാമിന്റെ മനോഹരമായ ദൃശ്യം.നിശ്ചലമായി നില്‍ക്കുന്ന നീല നിറത്തിലുള്ള ജലപ്പരപ്പ്.നീലത്തടാകം.ഞങ്ങള്‍ ജലപ്പരപ്പിലേക്കു നോക്കി കുറേ നേരം നിന്നു.പിന്നീട് അതിനുചുറ്റുമുള്ള പാര്‍ക്കിലൂടെ നടന്നു.ഒരു കുളത്തില്‍ വലിയ ഗോള്‍ഡ് ഫിഷിനെക്കണ്ടു.മീനുകളെക്കൊണ്ട് കാല് മസാജ് ചെയ്യിക്കുന്ന ഫിഷ് സ്പാ കണ്ടു.ഒരാള്‍ കാല് വെള്ളത്തിലിട്ട് മസാജ് ചെയ്യുന്നുണ്ടായിരുന്നു.


നിറയെ മരങ്ങളുള്ള ഒരിടത്തേക്ക് ഞങ്ങള്‍ പോയി.അവിടെ മരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ധാരാളം ഊഞ്ഞാലുകള്‍ കെട്ടിയിട്ടിരിക്കുന്നു.നല്ല നാടന്‍ ഊഞ്ഞാലുകള്‍.ഞങ്ങള്‍ ആ ഊഞ്ഞാലുകളില്‍ ഇരുന്നാടി.സമയം പോയത് അറിഞ്ഞില്ല.

പിന്നീട് പൂക്കോട്ടുതടാകത്തിലേക്കാണ് പോയത്.സമയം അഞ്ചു മണി കഴിഞ്ഞിരുന്നു.അതു കാരണം അവിടെ കയറാന്‍ കഴിഞ്ഞില്ല.സങ്കടം തോന്നി.നേരെ ചങ്ങല മരം കാണാന്‍ പോയി.ഒരു മരത്തില്‍ നീണ്ട ചങ്ങല തൂക്കിയിട്ടിരിക്കുന്നു.അത് ആളുകള്‍ പൂജിക്കുന്ന മരമാണ്.താമരശ്ശേരിചുരം ഇറങ്ങാന്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്.ഈ ചങ്ങലമരത്തിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്.പണ്ട് ബ്രിട്ടീഷുകാര്‍ക്ക് ചുരത്തിലേക്കുള്ള വഴികാണിച്ചു കൊടുത്തത് ഒരു പണിയ യുവാവായിരുന്നു.ഇനിയാര്‍ക്കും അവന്‍ ഈ വഴി  കാണിച്ചുകൊടുക്കരുത് എന്നു കരുതി അവര്‍ അവനെ കൊന്നു.അവന്റെ പ്രേതത്തെയാണ് ഈ ചങ്ങലയില്‍ തളച്ചിരിക്കുന്നത്.

അവിടെ നിന്നും കുറച്ചു മുന്നോട്ടു നടന്നു.ഇപ്പോള്‍ താമരശ്ശേരി ചുരം നന്നായി കാണാം.'വെള്ളാനകളുടെ നാട് 'എന്ന സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ 'താമരശ്ശേരിചുരം' എന്നുതുടങ്ങുന്ന തമാശ രംഗം പലതവണ കണ്ട് ചിരിച്ചിട്ടുണ്ട്.ആ ചുരം ഇതാ കണ്‍മുന്നില്‍.മലയെ ചുറ്റിയിറങ്ങിപ്പോകുന്ന റോഡുകള്‍.നേരം സന്ധ്യയായിരിക്കുന്നു.വാഹനങ്ങുടെ ലൈറ്റുകള്‍ പ്രകാശിക്കാന്‍ തുടങ്ങി.ആ കാഴ്ച കാണേണ്ടതുതന്നെ.മലകളിലൂടെ പ്രകാശം സഞ്ചരിക്കുന്നു.റോഡുകള്‍ ഇപ്പോള്‍ തെളിഞ്ഞുകാണാം.മലകളെ ചുറ്റിവരിഞ്ഞ് റോഡുകള്‍ പണിത മനുഷ്യരെക്കുറിച്ചാണ് അപ്പോള്‍ ഓര്‍ത്തുപോയത്.


അല്പം ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ ബസ്സിനടുത്തേക്ക് തിരിച്ചുനടന്നു.ഇനി മടക്കയാത്രയാണ്.വഴിക്കരികില്‍ വിസ്തൃതമായ ഒരു മൈതാനത്തിനടുത്ത് ബസ്സ് നിര്‍ത്തി.അവിടെയിരുന്ന് ഭക്ഷണം കഴിച്ചു.വെജിറ്റബിള്‍ ബിരിയാണിയാണ്.നല്ല രുചിയോടെ കഴിച്ചു.പിന്നെ വീണ്ടും യാത്ര. കാനത്തൂരേക്ക്.ടൂറിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ബസ്സിലെ മൈക്കിലുടെ എല്ലാവരും പങ്കുവെച്ചു.ഹൃദയത്തില്‍ എന്നെന്നും ഓര്‍മ്മിക്കാന്‍ ഒരു യാത്ര.കാനത്തൂര്‍ സ്ക്കൂളില്‍ നിന്നുള്ള ഞങ്ങളുടെ അവസാനത്തെ പഠനയാത്രയാണ് ഇത്.ഒപ്പം ഞങ്ങളുടെ ഹെഡ്മാസ്റ്ററുടേയും.അദ്ദേഹം അടുത്ത മാസം റിട്ടയര്‍ ചെയ്യുകയാണ്.


സമയം പതിനൊന്ന് മണിയായിരിക്കുന്നു.സീറ്റില്‍ ചാരിക്കിടന്ന് മെല്ലെ കണ്ണടച്ചു.
ബസ്സ് നിര്‍ത്തി.സമയം പുലര്‍ച്ചെ നാലര."എവിടെയാണ് സ്ഥലം?” ഞാന്‍ ചോദിച്ചു."കാനത്തൂര്‍."രാജേഷ് പറഞ്ഞു.എന്നെ കൊണ്ടുപോകാന്‍ അച്ഛന്‍ സ്ക്കൂട്ടറുമായി വന്നിരുന്നു.എല്ലാവരോടും യാത്ര പറഞ്ഞ് ഞാന്‍ സ്ക്കൂട്ടറിന്റെ പുറകില്‍ കയറിയിരുന്നു.