ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Thursday 25 December 2014

സര്‍ഗ്ഗാത്മക ക്ലാസുമുറി-എന്ത്?എങ്ങനെ?



ക്ലാസ്സുമുറിയില്‍ സര്‍ഗ്ഗാത്മകതയുടെ വെളിച്ചം പരക്കുന്നത് എപ്പോഴാണ്?

പഠനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് സ്വതന്ത്രമായി ആവിഷ്ക്കാരം നടത്താന്‍ കഴിയണം.അത് കുട്ടികളുടെ പറച്ചിലുകളാകാം.അവരുടെ അഭിപ്രായങ്ങളും  അഭിപ്രായവ്യത്യാസങ്ങളുമാകാം.എഴുത്തിലൂടെയുള്ള ആത്മപ്രകാശനമാകാം.ആവിഷ്ക്കാരം  ചിത്രംവരയിലൂടെയാകാം.ഒരു നാടകാവതരണത്തിലൂടെയോ വാര്‍ത്താ അവതരണത്തിലൂടെയോ ആകാം.പ്രശ്നപരിഹരണത്തിനുള്ള വ്യത്യസ്തമായ ഒരു വഴിയാകാം.സംഘം തിരിഞ്ഞ് ഒരു പരീക്ഷണം രൂപപ്പെടുത്തലാകാം.

അപ്പോള്‍ ക്ലാസുമുറി സര്‍ഗ്ഗാത്മകമാകും.അത് കുട്ടികളുടെ പ്രയപ്പെട്ട ഒരു ഇടമായി മാറും.തനിക്കും കൂട്ടുകാര്‍ക്കും അവിടെ പലതും ചെയ്യാനുണ്ടന്ന തോന്നല്‍ കുട്ടികളിലുണ്ടാകും.ഓരോ കുട്ടിയുടേയും പറച്ചിലുകള്‍ക്ക് ക്ലാസുമുറി ചെവി കൊടുക്കുമ്പോള്‍ മാത്രമാണ് അത് സംഭവിക്കുക.കുട്ടിയുടെ വ്യക്തിത്വം അവിടെ അംഗീകരിക്കപ്പെടുന്നു.കുട്ടി തന്റെ ക്ലാസുമുറി ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു.

നിര്‍ഭയമായ,സ്വതന്ത്രമായ അന്തരീക്ഷമായിരിക്കണം ക്ലാസില്‍.അപ്പോള്‍ കുട്ടികള്‍ അവരുടെ നിശബ്ദത കൈവെടിയും.കുട്ടികള്‍ പരസ്പരം ആശയവിനിമയം  നടത്തുമ്പോഴാണ് വ്യതിരിക്തമായ ചിന്തകള്‍ അവരുടെ മനസ്സില്‍ മുളപൊട്ടുന്നത്.അവിടെ കുട്ടികളുടെ ഭാവനയുണരും.സര്‍ഗ്ഗാത്മകതയുടെ വസന്തം വിരിയും.കുട്ടികളുടെ വരിഞ്ഞുകെട്ടിയ നാവുകള്‍ക്കു മുകളിലാണ് പതിറ്റാണ്ടുകളായി പരമ്പരാഗത ക്ലാസുമുറി അധ്യയനവും അച്ചടക്കവും സാധ്യമാക്കിയത്.
അത്തരം ക്ലാസുമുറികള്‍ സര്‍ഗ്ഗാത്മകതയുടെ ശവപ്പറമ്പുകളായിരിക്കും.

അധ്യാപകനും കുട്ടികളും തമ്മിലുള്ള ബന്ധം ജനാധിപത്യപരവും സ്നേഹപൂര്‍ണ്ണവുമായിരിക്കണം.ഗുണപരമായ ഫീഡ്ബാക്കുകളിലൂടെ അദ്ദേഹം കുട്ടികള്‍ക്ക് നിരന്തരമായ ഉണര്‍വ്വ് നല്‍കിക്കൊണ്ടിരിക്കും.ഇത് അവരുടെ കുഞ്ഞു മനസ്സില്‍ ആത്മവിശ്വാസം നിറയ്ക്കും.പുതിയ ആലോചനകള്‍ അവിടെ മുളപൊട്ടും.കുട്ടികളെ സ്ഥിരമായി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു അധ്യാപകന്റെ ക്ലാസില്‍ കുട്ടികള്‍ അസ്വസ്തരായിരിക്കും.അവരുടെ മനസ്സ് മരുഭൂമിപോലെ വരണ്ടുപോയിരിക്കും.അവിടെ ഭാവന നാമ്പിടില്ല.

അധ്യാപകന്‍ തന്റെ ആശയങ്ങളും ചിന്തകളും കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നിടത്താണ് സര്‍ഗാത്മകതയ്ക്ക് ക്ഷതം പറ്റുക.പകര്‍ന്നുകൊടുക്കുന്നതിനു പകരം ആശയങ്ങള്‍ കുട്ടികളുടെ മനസ്സില്‍ രൂപപ്പെടണം.അപ്പോഴാണ് അത് കുട്ടിയുടെ സ്വന്തമാകുക.അതില്‍ കുട്ടിയുടെ മൗലികതയുടെ കൈയ്യൊപ്പ് പതിഞ്ഞിരിക്കും.  പരമ്പരാഗത ക്ലാസുമുറിയെ സംബന്ധിച്ചിടത്തോളം വിവരങ്ങള്‍ കുത്തിനിറയ്ക്കാനുള്ള സഞ്ചികളാണ് കുട്ടികളുടെ മനസ്സ്. മൗലികമായി ചിന്തിക്കാനുള്ള കഴിവ് കുട്ടികളില്‍ വികസിപ്പിക്കുകയെന്നത് അതിന്റെ ലക്ഷ്യമല്ല.

വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളെ പ്രചോദിപ്പിക്കാന്‍ സര്‍ഗാത്മക ക്ലാസുമുറിക്ക് കഴിയും.കഥകളിലൂടെ,ചിത്രങ്ങളിലൂടെ,നാടകത്തിലൂടെ,വീഡിയോ ദൃശ്യങ്ങളിലൂടെ,സംഗീതംകേള്‍പ്പിക്കുന്നതിലൂടെ,തുറന്ന  ചോദ്യങ്ങളിലൂടെ,പഠനോപകരണം എന്ന നിലയില്‍ ചുറ്റുപാടും കാണുന്ന വിവിധ വസ്തുക്കള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ അത് കുട്ടികളുടെ ചിന്തയെ പ്രക്ഷുബ്ധമാക്കും.തന്റെ  ഭാവന പ്രയോജനപ്പെടുത്തി മുന്നേറേണ്ടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ അത് കുട്ടിക്കുമുന്നില്‍ തുറന്നിടും.സര്‍ഗാത്മകത വര്‍ത്തമാനത്തിലെ പ്രഹേളികകളെ നേരിടാന്‍ അവന് തുണയാകുക മാത്രമല്ല,ഭാവിയെക്കുറിച്ചുള്ള നേരായ ഉള്‍ക്കാഴ്ച രൂപപ്പെടുത്താനും അവനെ സഹായിക്കും.

പഠനത്തിനിടയില്‍ കുട്ടികള്‍ വരുത്തുന്ന തെറ്റുകളെ തികഞ്ഞ അസഹിഷ്ണുതയോടെയാണ് പരമ്പരാഗത ക്ലാസുമുറികള്‍ കാണുന്നത്.അവിടെ തെറ്റുകള്‍ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്താനുള്ളതാണ്.ചുവന്ന അടയാളം കുട്ടികള്‍ക്കുള്ള ഒരു ശിക്ഷയാണ്.അത് ഒരിക്കലും തെറ്റ് തിരുത്തുന്നതിലേക്ക് കുട്ടികളെ നയിക്കുന്നില്ല.

സര്‍ഗാത്മക ക്ലാസുമുറി കുട്ടികള്‍ വരുത്തുന്ന തെറ്റുകളെ നോക്കിക്കാണുന്നത് മറ്റൊരു രീതിയിലാണ്.തെറ്റുകള്‍ വരുത്തുക എന്നത്
പഠനത്തില്‍ സ്വാഭാവികമാണ്. അത് കുട്ടിയുടെ കുറ്റമല്ല.കുട്ടികള്‍ വരുത്തുന്ന തെറ്റുകള്‍ അധ്യാപകന്റെ പരിമിതിയെയാണ് ബോധ്യപ്പെടുത്തുന്നത്.കുട്ടിക്ക് നല്‍കേണ്ടുന്ന പിന്തുണയെക്കുറിച്ച്  അത് അധ്യാപകന് ചില ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു.അധ്യാപകന്‍ നല്‍കുന്ന ശരിയായ ഫീഡ്ബാക്കുകളിലൂടെ തന്റെ തെറ്റുകള്‍ കണ്ടെത്താനും അവ തിരുത്തി മുന്നേറാനും കുട്ടി പ്രാപ്തിനേടുന്നു.

ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങള്‍ നിലനില്ക്കുന്ന ഒരു ക്ലാസുമുറിയില്‍ സര്‍ഗ്ഗാത്മകതയ്ക്ക് സ്ഥാനമില്ല.ഇത്തരം വിവേചനങ്ങള്‍ക്കു മുകളിലായിരുന്നു പരമ്പരാഗത ക്ലാസുമുറികള്‍ അതിന്റെ സാംസ്ക്കാരിക അടിത്തറ കെട്ടിപ്പൊക്കിയത്.മുന്‍ബെഞ്ചുകാര്‍-പിന്‍ബെഞ്ചുകാര്‍,പഠിക്കുന്നവര്‍-മണ്ടന്‍മാര്‍,പണക്കാര്‍-പാവപ്പെട്ട കുട്ടികള്‍,തറവാട്ടുമഹിമയുള്ളവര്‍-അതില്ലാത്തവര്‍,ഉയര്‍ന്ന ജാതി-കീഴ്ജാതി....ഇങ്ങനെയുള്ള തരംതിരിവുവഴി അത് ഭൂരിപക്ഷം കുട്ടികളേയും ക്ലാസിന്റെ പുറമ്പോക്കുകളിലേക്ക് ആട്ടിയകറ്റുകയാണുണ്ടായത്.സര്‍ഗ്ഗാത്മക ക്ലാസുമുറിയില്‍ ഓരോ കുട്ടിക്കും സ്വന്തമായ ഇടമുണ്ട്.അവള്‍ക്ക്  അവിടെ വേരുകളിറക്കാം.വളരാം.


പഠനത്തെ അനുഭവങ്ങളുമായി ബന്ധിപ്പിക്കുമ്പോഴാണ് കുട്ടികളുടെ ഭാവന വികസിക്കുക.അപ്പോഴാണ് പുതിയ ചിന്തകള്‍ കുട്ടികളില്‍ പൊട്ടി മുളയ്ക്കുക.സര്‍ഗാത്മക ക്ലാസുമുറി കുട്ടികളുടെ ചുറ്റുപാടുമായി,മനുഷ്യജീവിതവുമായി,അവരുടെ അനുഭവുമായി ബന്ധിപ്പിച്ചുള്ള പഠനത്തിന് പരമപ്രാധാന്യം നല്‍കുന്നു.അതുവഴി പഠനം വൈകാരികമായ അനുഭവമായി മാറുന്നു.കുട്ടികളുടെ വികാരത്തെ സ്പര്‍ശിക്കുകക വഴി പഠനം അവരുടെ ജീവിതം തന്നെയായി മാറുന്നു.അത് പ്രകൃതിയുമായി നേരിട്ട് ബന്ധിപ്പിച്ചുകൊണ്ടുള്ളതായിരിക്കും.എന്നാല്‍ പരമ്പരാഗത ക്ലാസുമുറികള്‍ ജീവിതാനുഭവങ്ങളില്‍ നിന്നും പഠനത്തെ അടര്‍ത്തിമാറ്റുകയാണ് ചെയ്യുന്നത്.പഠനവും ജീവിതവും രണ്ടു വഴികളിലായി വേര്‍പിരിയുന്നു.

പരമ്പരാഗത ക്ലാസുമുറിയെക്കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളില്‍ അഭിരമിക്കുന്ന ധാരാളം  അധ്യാപകരുണ്ട്.അന്നത്തെ അധ്യാപകരുടെ  പ്രാഗല്‍ഭ്യത്തെക്കുറിച്ചും ക്ലാസിലെ നിശബ്ദതയ്ക്ക് മുകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന അവരുടെ  മുഴക്കമാര്‍ന്ന ശബ്ദത്തെക്കുറിച്ചും അവരോട്
തോന്നിയിരുന്ന ഭയഭക്തി ബഹുമാനങ്ങളെക്കുറിച്ചും അവര്‍ വാചാലരാകും.സ്വന്തം മനസ്സിലെ ഇത്തരം അധ്യാപക റോള്‍ മോഡലുകളെ വിമര്‍ശനവിധേയമാക്കാനും ഉടച്ചുവാര്‍ക്കാനും കഴിയാതിടത്തോളംകാലം അവരുടെ ക്ലാസുമുറികള്‍ക്ക് ഒരിക്കലും സര്‍ഗ്ഗാത്മകമാകാന്‍ കഴിയില്ല.

സര്‍ഗ്ഗാത്മതയുള്ളവരെന്നാല്‍ കലാപരമായ കഴിവുകളുള്ളവര്‍ എന്നാണ് നാം സാധാരണയായി വിവക്ഷിക്കാറുള്ളത്.ചിത്രം വരയ്ക്കാന്‍ കഴിവുള്ളവര്‍; പാട്ടുപാടാന്‍ കഴിവുള്ളവര്‍; എഴുതാന്‍ കഴിവുള്ളവര്‍;  അഭിനയിക്കാന്‍ കഴിവുള്ളവര്‍; ശില്പം നിര്‍മ്മിക്കാന്‍ കഴിവുള്ളവര്‍ എന്നിങ്ങനെ.ഇവരെയാണ് ഭാവനാസമ്പന്നര്‍ എന്നു നാം വിളിക്കുന്നത്.ഇതു ശരിയാണെന്നു തോന്നുന്നില്ല.സര്‍ഗ്ഗാത്മത കലാകാരന്മാര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല.ജീവിതത്തിന്റെ സമസ്ത മേഖലകളിലും സര്‍ഗ്ഗാത്മതയുടെ പ്രയോഗമുണ്ട്.ചെയ്യുന്നതൊഴിലില്‍,വസ്ത്രധാരണത്തില്‍,കാഴ്ചപ്പാടില്‍,സൗഹൃദത്തില്‍,മറ്റുള്ളവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍,മറ്റുള്ളവരെ മനസ്സിലാക്കുന്നതില്‍,പ്രശ്നം പരിഹരിക്കുന്നതില്‍,ആസ്വാദനത്തില്‍,ആഹ്ലാദം ആഴത്തില്‍ ആനുഭവിക്കാന്‍ കഴിയുന്നതില്‍....

സര്‍ഗ്ഗാത്മകത ജീവിതത്തെ കൂടുതല്‍ സുന്ദരമാക്കുന്നു.അത് പാരമ്പര്യമായി കിട്ടുന്ന ഒന്നല്ല.വിദ്യാഭ്യാസത്തിലൂടെ വളര്‍ത്തിയെടുക്കേണ്ടതാണ്.കുട്ടികളില്‍ ഭാവനാശേഷി  വളര്‍ത്തുകയെന്നത് വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട  ഉത്തരവാദിത്തമാണ്.ഭാവനാശൂന്യരായ ഒരു തലമുറയ്ക്ക് നാടിനെ മുന്നോട്ടു നയിക്കാന്‍ കഴിയില്ല.ക്ലാസുമുറി സര്‍ഗ്ഗാത്മകമാക്കുകയെന്നത് പുതിയകാലത്തിന്റെ ആവശ്യമാണ്.


എം.എം.സുരേന്ദ്രന്‍



2 comments: