ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Sunday 21 September 2014

റ്റോമോയിലെ വൃക്ഷങ്ങള്‍ നമ്മോട് പറയുന്നത്...


വൃക്ഷനിബിഡമാണ് റ്റോമോ വിദ്യാലയം.ടോട്ടോച്ചാന്‍ റ്റോമോയെ ഇഷ്ടപ്പെടാനുള്ള പല കാരണങ്ങളില്‍ ഒന്ന് അവിടുത്തെ വൃക്ഷങ്ങളാണ്.ഓരോ കുട്ടിക്കുമുണ്ട് ഓരോ വൃക്ഷം.ഒഴിവുനേരങ്ങളിലും ക്ലാസ് പിരിഞ്ഞതിനുശേഷമുള്ള സായാഹ്നങ്ങളിലും അവര്‍ വൃക്ഷത്തിനടുത്തേക്ക് ഓടിയെത്തും.വൃക്ഷങ്ങളോടു കിന്നാരം പറയും.അതിനുമുകളില്‍ വലിഞ്ഞു കയറും.അതിന്റെ കവരത്തില്‍ ചാരിയിരിക്കും.വിദൂരതയിലേക്ക് കണ്ണുംനട്ട്.ചിലപ്പോള്‍ ആകാശത്തിലേക്ക് നോക്കിക്കൊണ്ട്.മറ്റു ചിലപ്പോള്‍ അങ്ങ് താഴെ നടന്നകലുന്ന മനുഷ്യരെയും നോക്കിക്കിക്കൊണ്ട്.

എന്തുകൊണ്ടാണ് കൊബായാഷി മാസ്റ്റര്‍ തന്റെ വിദ്യാലയത്തില്‍ കുട്ടികളെ മരം കയറാന്‍ അനുവദിച്ചത്?

മരം കയറ്റം ഒരു സാഹസിക പ്രവര്‍ത്തിയാണ്.ഒപ്പം അതു പ്രകൃതിയുമായി കുട്ടികളെ കൂടുതല്‍ അടുപ്പിക്കുന്നു.വൃക്ഷശിഖരത്തന്റെ ഉയരങ്ങളില്‍ കയറിയിരുന്ന് പ്രകൃതിയിലെ സ്പന്ദനങ്ങള്‍ക്ക് കാതോര്‍ക്കുക എന്നത് ബാല്യത്തിലെ മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്.

ഈ അനുഭവത്തിലൂടെ തന്റെ കുട്ടികള്‍ കടന്നുപോകണമെന്ന് മാസ്റ്റര്‍ ആഗ്രഹിച്ചിരുന്നിരിക്കണം.സാഹസികത ഇഷ്ടപ്പെടുന്നവരാണ് കുട്ടികള്‍.സാഹസിക പ്രവര്‍ത്തികള്‍ കുട്ടികള്‍ക്കു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.നടക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍തന്നെ അവര്‍ എവിടെയെങ്കിലും വലിഞ്ഞു കയറാന്‍ തുടങ്ങും.മുതര്‍ന്നു കഴിഞ്ഞാല്‍ അവരുടെ ഇഷ്ടപ്പെട്ട സാഹസിക പ്രവൃത്തി മരം കയറ്റമാണ്.ജീവിതത്തില്‍ പ്രതിബന്ധങ്ങളെ നേരിടാനും തരണം ചെയ്ത് മുന്നേറാനും അത് കുട്ടികളെ പ്രാപ്തരാക്കും.സാഹസികത എന്നത് മുന്നില്‍ക്കാണുന്ന ലക്ഷ്യത്തിലേക്കുള്ള ധീരമായ ചുവടുവെപ്പുകളാണ്.കുട്ടികള്‍ക്ക് സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ ഇത്തരം  പരിശീലനങ്ങളുടെ പ്രാധാന്യം മാസ്റ്റര്‍ അന്നേ തിരിച്ചറിഞ്ഞിരിക്കണം.

 ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മരത്തിന്റെ ഉയരങ്ങളിലേക്ക് വലിഞ്ഞുകയറുക.ദൂരെയുള്ള കാഴ്ചകള്‍  നോക്കിരസിക്കുക.എന്തൊക്കെകാണുന്നുവെന്ന്  കൂട്ടുകാരോട് ഉറക്കെ വിളിച്ചുപറയുക.ഒരു തലമുറ മുമ്പ് വരെ നമ്മുടെ നാട്ടിലെ കുട്ടികളുടേയും ഇഷ്ടപ്പെട്ട വിനോദം ഇതുതന്നെയായിരുന്നു.നാട്ടിന്‍പുറത്തെ കുട്ടികളുടെ കളികളെല്ലാം മരത്തെ ചുറ്റിപ്പറ്റിയായിരുന്നു. ഒഴിഞ്ഞപറമ്പുകളും നാട്ടുമാവുകളും  കളിക്കാന്‍ കൂട്ടുകാരും ഇല്ലാതായതോടെ പുതുതലമുറയിലെ കുട്ടികള്‍ക്ക് മരംകയറ്റം അന്യമായി.പ്രകൃതിയില്‍ നിന്നും അതവരെ കൂടുതല്‍ അകറ്റി.അടച്ചിട്ട മുറികളിലെ വീഡിയോ ഗെയിമുകളായി അവരുടെ ലോകം.ജീവിതത്തിലെ സങ്കീര്‍ണ്ണതകള്‍ക്കുമുന്നില്‍ പുതുതലമുറ പകച്ചു നിന്നുപോകുന്നതിനുള്ള കാരണങ്ങളില്‍ ഒന്ന് ഇതു കൂടിയായിരിക്കണം.

സാഹസികത ഇഷ്ടപ്പെടുന്ന കുട്ടിയായിരുന്നു ടോട്ടോച്ചാന്‍.അതവളെ പലപ്പോഴും അപകടത്തില്‍ ചെന്നുചാടിക്കുന്നുണ്ട്.ഒരു ദിവസം അവള്‍ എക്സര്‍സൈസ് ബാറിന്റെ ഉയരത്തില്‍ വലിഞ്ഞുകയറി ഒറ്റകൈയില്‍ ഞാന്നു കിടന്നുകൊണ്ട് അതുവഴി പോകുന്നവരോടൊക്കെ പറഞ്ഞു.
"ഇന്നേയ്,ഞാനെറച്ചിയാ,കടേല് തൂങ്ങിക്കെടക്കണ എറച്ചി."
പക്ഷേ,അവള്‍ താഴെ വീണുപോയി.
പിന്നീടൊരിക്കല്‍ മണല്‍ക്കൂനയാണെന്നു കരുതി അവള്‍ കുമ്മായക്കൂട്ടിലേക്ക് എടുത്തു ചാടി.അന്ന് അവളെ വൃത്തിയാക്കിയെടുക്കാന്‍ അമ്മപെട്ട പാട്!മറ്റൊരിക്കല്‍ അവളുടെ പ്രിയപ്പെട്ട വളര്‍ത്തു പട്ടി ടോണിയുമായി ഗുസ്തിപിടിക്കാന്‍ ചെന്നു.അവന്‍ അവളുടെ ചെവി കടിച്ചുമുറിച്ചു കളഞ്ഞു.


 എന്നാല്‍ ഇതിനൊക്കെ അപ്പുറം,ടോട്ടോച്ചാന്റെ സാഹസികതയും കാരുണ്യവും വെളിപ്പെടുന്ന അതിഗംഭീരമായ ഒരു സന്ദര്‍ഭം പുസ്തകത്തിലുണ്ട്.
പോളിയോ ബാധിച്ച് കൈകാലുകള്‍ തളര്‍ന്നുപോയ യാസ്വാക്കിച്ചാനെ ടോട്ടോച്ചാന്‍ തന്റെ മരത്തില്‍ കയറ്റുന്ന രംഗം.ഇതിന്റെ വായന നമ്മെ സ്തബ്ധരാക്കും.ടോട്ടോച്ചാന്റെ കരുത്തും ഇച്ഛാശക്തിയും കണ്ട് നാം അത്ഭുതപ്പെട്ടുപോകും..സഹപാഠിയോടുള്ള അവളുടെ സ്നേഹവും സഹാനുഭൂതിയും നമ്മുടെ മനസ്സിനെ ശാന്തമാക്കും.റ്റോമോഗാഗ്വെനിന്റെ ഔന്നിത്യത്തിനുമുന്നില്‍ നാം അറിയാതെ തലകുനിച്ചുപോകും.


അതൊരു മഹാസാഹസം തന്നെയായിരുന്നു.അന്ന് അവധി ദിവസമായിരുന്നു.പോളിയോ ബാധിച്ച യാസ്വാക്കിച്ചാനെ അവള്‍ തന്റെ മരത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു.യാസ്വാക്കിച്ചാന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് അമ്മയോട് കള്ളം പറഞ്ഞായിരുന്നു അവള്‍ ഇറങ്ങിയത്.അവര്‍ രണ്ടുപേരും നേരെ പോയതോ?റ്റോമോയിലെ ടോട്ടോച്ചാന്റെ മരത്തിനരികിലേക്കും.



ഈ സാഹസത്തിനു ടോട്ടോയെ പ്രേരിപ്പിച്ച സംഗതി എന്തായിരിക്കും?
റ്റോമോയില്‍ എല്ലാവരും അവരവരുടെ മരത്തില്‍ കയറിയിരിക്കും.പാവം! യാസ്വാക്കിച്ചാനുമാത്രം അതിനു കഴിയില്ല.അതു ടോട്ടോയെ ഏറെ ദുഖിപ്പിച്ചിരിക്കണം.അവന്റെ സങ്കടം അവളുടേതു കൂടിയാവുകയാണ്.അവള്‍ മനസ്സിലുറപ്പിച്ചുകാണും.എന്തുവിലകൊടുത്തും തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ മരം കയറ്റണം.


നടക്കുമ്പോള്‍ ആടിയുലയുന്ന യാസ്വാക്കിച്ചാനെ ടോട്ടോച്ചാന്‍ ആദ്യമായി കാണുന്ന സന്ദര്‍ഭം നോക്കുക.

"കുട്ടിയെന്താ ഇങ്ങനെ നടക്ക്ണേ?”
ഉള്‍ക്കനം സ്ഫുരിക്കുന്ന സൗമ്യമായ ശബ്ദത്തില്‍ അവന്‍ പറഞ്ഞു.
"നിക്ക് പോളിയോ വന്നതോണ്ടാ.”
"പോളിയോന്ന് വെച്ചാല്‍?”
ആവാക്ക് അന്നവള്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു.
"ഉവ്വ്,പോളിയോ."സ്വരം താഴ്ത്തി അവന്‍ പറഞ്ഞു."കാലില് മാത്രല്ല,കയ്യിലുംണ്ട്,നോക്കിയാട്ടെ.”
അവന്‍ കൈകള്‍ നീട്ടിക്കാണിച്ചു.
കൊച്ചുടോട്ടോ അതു വ്യക്തമായിക്കണ്ടു.ഇടതുകൈയിലെ വിരലുകള്‍ തേമ്പി മടങ്ങിയിരിക്കുന്നു.അവ പരസ്പരം കൂടിച്ചര്‍ന്നതു പോലെയുണ്ട്.


ഈ കൂട്ടുകാരനെയാണ് കൊച്ചുടോട്ടോ തന്റെ മരത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
നേരത്തെ നിശ്ചയിച്ചതുപോലെ അവള്‍ വാച്ചറുടെ ഷെഡില്‍ നിന്നും ഏണി മരച്ചുവട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നു.മരത്തില്‍ ചാരിവെച്ചു.അവള്‍ ആദ്യം കയറി.മരത്തിനുമുകളിലിരുന്ന് ഏണിയില്‍ അമര്‍ത്തിപ്പിടിച്ച് അവനോട് കയറാന്‍ പറഞ്ഞു.യാസ്വാക്കിച്ചാന്‍ ശ്രമിച്ചെങ്കിലും അവന് ഒരു പടിപോലും കയറാന്‍ കഴിഞ്ഞില്ല.സംഗതി താന്‍ കരുതിയതുപോലെ അത്ര എളുപ്പമല്ലെന്ന് അവള്‍ക്ക് മനസ്സിലായത് അപ്പോള്‍ മാത്രമാണ്.



പക്ഷേ,അവള്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു.അടുത്തതായി അവള്‍ ഒരു പലകക്കോവണിയാണ് കൊണ്ടുവരുന്നത്.പലകക്കോവണിക്കുമുന്നില്‍ വിയര്‍ത്തുകുളിച്ചു നിന്ന അവനെ അവള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
അവള്‍ അവനെ തള്ളിക്കയറ്റാന്‍ തുടങ്ങി.ഓരോ പടവിലും അവര്‍ പൊരുതുകയായിരുന്നു.യാസ്വാക്കിച്ചാന്‍ അവന്റെ എല്ലാ ആരോഗ്യവും പുറത്തെടുത്തു.അങ്ങനെ അവന്‍ പലകക്കോവണിയുടെ മുകളിലെത്തി.


"പക്ഷേ,അവിടുന്നങ്ങോട്ട് സംഗതി ദുഷ്ക്കരമായിരുന്നു.ടോട്ടോച്ചാന്‍ ഒറ്റച്ചാട്ടത്തിന് കൊമ്പിലെത്തി.പക്ഷേ,എത്രശ്രമിച്ചിട്ടും യാസ്വാക്കിച്ചാനെ മരക്കൊമ്പിലെത്തിക്കാന്‍ അവള്‍ക്കായില്ല.കോണിയില്‍ അള്ളിപ്പിടിച്ചുകൊണ്ട് തലയുയര്‍ത്തി അവന്‍ അവളെ നോക്കി.അതു കണ്ടപ്പോള്‍ ടോട്ടോച്ചാന് പെട്ടെന്ന് കരച്ചില്‍വന്നു.യാസ്വാക്കിച്ചാനെ തന്റെ മരത്തില്‍ കയറ്റാനുള്ള അവളുടെ ആഗ്രഹം അത്രയേറെ അദമ്യമായിരുന്നു.”



തന്നെപ്പോലെത്തന്നെയാണ് യാസ്വാക്കിച്ചാനും.യാസ്വാക്കിച്ചാന്‍ അങ്ങനെയായത് അവന്റെ കുറ്റംകൊണ്ടല്ല.ജീവിതത്തില്‍ താന്‍ അനുഭവിക്കുന്ന സൗഭാഗ്യങ്ങളൊക്കെ അവനും അവകാശപ്പെട്ടതാണ്.അതുകൊണ്ടുതന്നെ തനിക്കു മരം കയറാന്‍ കഴിയുമെങ്കില്‍ അവനും കഴിയണം.ഈചിന്തയായിരിക്കണം ടോട്ടോച്ചാനെ മുന്നോട്ടു നയിച്ചത്.ഈ ചിന്ത അവളില്‍ നട്ടുമുളപ്പിച്ചത് റ്റോമോ വിദ്യാലയത്തിലെ പാഠങ്ങള്‍ തന്നെ.ശാരീരിക പരിമിതിയനുഭവിക്കുന്ന യാസ്വാക്കിച്ചാനും തഹാകാഷിയേയും പോലുള്ള കുട്ടികള്‍ക്ക് വേരുറപ്പിച്ച് വളര്‍ന്നു വികസിക്കാന്‍ പാകത്തിലുള്ളതായിരുന്നു അതിന്റെ മണ്ണ്.


ഒടുവില്‍ ടോട്ടോച്ചാന്റെ  ഇച്ഛാശക്തിക്കുമുന്നില്‍ മരം കീഴടങ്ങി.അവള്‍ അവനെ മരത്തിനുമുകളിലേക്ക് അതിസാഹസികമായി വലിച്ചു കയറ്റുകതന്നെ ചെയ്തു.

“...യാസ്വാക്കിച്ചാന്‍ മുകളിലെത്തി.
മരക്കൊമ്പില്‍ അവര്‍ മുഖത്തോടുമുഖം നോക്കി നിന്നു.വിയര്‍പ്പില്‍ കുതിര്‍ന്ന തലമുടിയൊതുക്കി,താഴ്മമയോടെ തല കുമ്പിട്ട് കൊച്ചുടോട്ടോ പറഞ്ഞു.
"എന്റെ മരത്തിലേക്ക് സ്വാഗതം......”
മരക്കൊമ്പില്‍ നിന്നുള്ള വിദൂരദൃശ്യങ്ങള്‍ യാസ്വാക്കിച്ചാന് പുതുമയായിരുന്നു.ജീവിതത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം.
"ഹായ്,അപ്പൊ മരത്തിക്കേറ്യാല് ഇങ്ങന്യാ ഇരിക്ക്യാ,അല്ലേ."അവന്‍ നിറഞ്ഞ ആഹ്ലാദത്തോടെ പറഞ്ഞു.”



ടോട്ടോച്ചാനെപ്പോലെ മരം കയറാന്‍ കഴിയുന്ന ഒരു കുട്ടിയായി യാസ്വാക്കിച്ചാനും മാറിയിരിക്കുന്നു.മനക്കരുത്തുണ്ടെങ്കില്‍ ഏതു പരിമിതിയെയും മറികടക്കാമെന്ന വലിയ പാഠമാണ് മരം കയറ്റത്തിലൂടെ ടോട്ടോച്ചാന്‍ അവനെ പഠിപ്പിച്ചത്.ഇത് യാസ്വാക്കിച്ചാന്റെ ജീവിതത്തിന് പുതുവെളിച്ചം നല്‍കിയിരിക്കണം.

ഈ മരത്തിനു മുകളില്‍ വെച്ചാണ് യാസ്വാക്കിച്ചാന്‍ അവളോട് ടെലിവിഷനെക്കുറിച്ച് പറയുന്നത്.


"അമേരിക്കേലുള്ള എന്റെ ചേച്ചീടേല് ടെലിവിഷനെന്ന് വിളിക്കണ ഒരു സാധനംണ്ടത്രെ."യാസ്വാക്കിചാന്‍ വിസ്മയപൂര്‍വ്വം പറഞ്ഞു.
"അദ് ജപ്പാനിലും വരൂത്രേ.അപ്പൊ നമക്ക് വീട്ടിലിര്ന്ന് സുമോ ഗുസ്തി കാണാമ്പറ്റ്വത്രേ.ചേച്യാ പറഞ്ഞേ.ചേച്ചിപറേണ് അതൊരു പെട്ടിപോലത്തെ സാധനാണെന്ന്,ആവോ?”


ടോട്ടോച്ചാന്‍ പിന്നീട് ജപ്പാനിലെ പ്രശസ്തയായ ടിവി അവതാരികയായി മാറുകയാണ്.ടിവിയെക്കുറിച്ച് അവള്‍ ആദ്യമായി കേള്‍ക്കുന്നതോ തന്റെ മരത്തിനു മുകളില്‍വെച്ച് യാസ്വാക്കിചാന്‍ പറഞ്ഞിട്ടും!

യാസ്വാക്കിചാനെപോലെ ശാരീരികപരിമിതിയുള്ള മറ്റൊരു കുട്ടികൂടിയുണ്ട് റ്റോമോയില്‍.തകാഹാഷി എന്നാണവന്റെ പേര്.കാലുകള്‍ വളഞ്ഞ് വളര്‍ച്ച മുരടിച്ചുപോയ ഒരു കുട്ടി.


ടോട്ടോച്ചാന്‍ അവനെയും തന്റെ പ്രിയപ്പെട്ട കൂട്ടുകാരനാക്കി മാറ്റുന്നുണ്ട്.റ്റോമോയിലെ വാര്‍ഷിക കായികമേളയില്‍ എപ്പോഴും ജയിച്ചു മുന്നേറുന്ന കുട്ടി.ഒരു ജേതാവായി മറ്റുള്ളവര്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍,താനിനി വളരില്ലെന്ന കൊടിയ അപകര്‍ഷതയില്‍നിന്നും തകാഹാഷി മോചിതനായിരിക്കണം.ഒരു പക്ഷേ,കായികമേളയിലെ  കളികളെല്ലാം തകാഹാഷിയെ ജയിപ്പിക്കാന്‍ വേണ്ടി മാത്രമായിരിക്കുമോ മാസ്റ്റര്‍ ആസൂത്രണം ചെയ്തിട്ടുണ്ടാകുക എന്ന് ഒരു വേള ടോട്ടോച്ചാന്‍ സംശയിക്കുന്നുണ്ട്.

ഈ രണ്ടു വിദ്യാര്‍ത്ഥികളേയും പരിഗണിച്ച രീതി നമ്മെ ബോധ്യപ്പെടുത്തുന്നത്  റ്റോമോ വിദ്യാലയത്തിലെ വിശാലമായ ഇടങ്ങളെക്കുറിച്ചാണ്.അതിരുകളില്ലാത്ത അതിന്റെ ആകാശത്തിലേക്ക് ശിഖരങ്ങളുയര്‍ത്തിനില്‍ക്കുന്ന വൃക്ഷങ്ങള്‍ നമ്മോട് പലതും പറയുന്നുണ്ട്.എല്ലാകുട്ടികളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, ഔപചാരികതയുടെ കാര്‍ക്കശ്യം പുരളാത്ത അതിന്റെ ക്ലാസുമുറികളെക്കുറിച്ച്.സ്നേഹത്തിന്റേയും കാരുണ്യത്തിന്റെ പൂമരം പോലെ വളര്‍ന്നു നില്‍ക്കുന്ന സൊസാകു കൊബായാഷി എന്ന ഹെഡ്മാസ്റ്ററെക്കുറിച്ച്. വിശാലമായ മാനവികതയിലൂന്നുന്ന അതിന്റെ ദര്‍ശനത്തെക്കുറിച്ച്.അല്ലെങ്കില്‍ 'ടോട്ടോച്ചാന്‍' രചിച്ച തെത്സുകോ കുറോയാനഗിയെപ്പോലുള്ള പ്രതിഭകളെ അതിനു സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല.

(തുടരും)




1 comment:

  1. ടോട്ടോച്ചാന്‍ എന്തുകൊണ്ട് ലോകത്തെമ്പാടുമുള്ള പരശ്ശതം കുട്ടികളെയും വിദ്യാഭ്യാസപ്രവര്‍ത്തകരെയും ആകര്‍ഷിക്കുന്നുവെന്ന ചോദ്യത്തിനുള്ള പല ഉത്തരങ്ങളില്‍ ഒന്ന് അതിലടങ്ങിയ സാഹസികമായ സഹജീവിസ്നേഹത്തിന്റെ ജീവസ്സുറ്റ സാന്നിദ്ധ്യമാണ്. തീര്‍ച്ചയായും കൊമ്പായാഷി മാസ്റ്റര്‍ നാളെയുടെ അധ്യാപകനായിരുന്നു. അങ്ങനെ എത്രയോ പേര്‍ നമുക്കിടയിലുമുണ്ട്. അവരുടെ വിലയെന്തെന്ന് ഇന്നത്തെ സമൂഹത്തിന് പെട്ടെന്ന് തിരിച്ചറിയാന്‍ കളിഞ്ഞെന്നു വരില്ല.

    ReplyDelete