ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Friday 12 September 2014

റ്റോമോഗാക്വെനിലെ സംസാരഭാഷ


ഓണാവധിക്കാലത്ത് ടോട്ടോച്ചാന്‍ വീണ്ടും വായിച്ചു.
ടോട്ടോച്ചാന്‍ എത്ര തവണ വായിച്ചു എന്നത് ഓര്‍മ്മയില്ല.
പക്ഷേ,ഓരോ വായനയും റ്റോമോ വിദ്യാലയത്തിന്റെ മണ്ണടരുകളില്‍ ഒളിഞ്ഞുകിടക്കുന്ന അമൂല്യമായ നിധികളെ വെളിച്ചത്തുകൊണ്ടുവരുന്നു.ഉജ്വലമായ  പ്രകാശംപരത്തിക്കൊണ്ട് ആ പുസ്തകം നമ്മെ വിസ്മയിപ്പിക്കുന്നു.


വളരുന്ന മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച അതിന്റെ ഗേറ്റ്.ഇടുങ്ങിയതെങ്കിലും  ചുമരുകളില്ലാത്ത  സ്ക്കൂള്‍ മുറ്റം.ചുറ്റും ചുവപ്പും മഞ്ഞയും നിറത്തില്‍പൂത്തുനില്‍ക്കുന്ന   മരങ്ങള്‍ അതിരിടുന്ന  മൈതാനത്ത് അങ്ങിങ്ങായി കിടക്കുന്ന  തീവണ്ടി മുറികള്‍ കടന്നാല്‍  അര്‍ദ്ധ വൃത്താകൃതിയില്‍ ക്രമീകരിച്ച ഏഴു പടികള്‍ കാണാം. അതിനു മുകളില്‍ ഒരു ഒറ്റ നില കെട്ടിടം.അതിന്റെ വലത്തേ അറ്റത്താണ് ഹെഡ്മാസ്റ്റരുടെ മുറി.റ്റോമോഗാക്വെന്റെ എല്ലാമായ  സൊസാകു കൊബായാഷി മാസ്റററും ടോട്ടോച്ചാനുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച ഇവിടെ വച്ചാണ്.

"ഒരു കസേര വലിച്ചടുപ്പിച്ച് അവള്‍ക്കഭിമുഖമായിരുന്ന് തെളിഞ്ഞ സ്വരത്തില്‍ മാസ്റ്റര്‍ പറഞ്ഞു.
"ടോട്ടോച്ചാന്‍,നിന്റെ വിശേഷങ്ങളൊക്കെ കേള്‍ക്കട്ടെ.തുടങ്ങിക്കോളൂ.നിനക്കിഷ്ടമുള്ള എന്തു വേണമെങ്കിലും പറഞ്ഞോളൂ.”
"എന്തു വേണമെങ്കിലും പറയാമോ?"
അവള്‍ക്ക് അതിശയം തോന്നി.മാസ്റ്റര്‍
ചോദ്യങ്ങള്‍ ചോദിക്കുമെന്നായിരുന്നു അവളുടെ ധാരണ.എന്തും പറയാമെന്നറിഞ്ഞപ്പോള്‍ അവള്‍ സന്തോഷത്തോടെ ചിലയ്ക്കാന്‍ തുടങ്ങി....


ആ ചിലയ്ക്കല്‍ നീണ്ടുപോയി.ഏതാണ്ട് നാലു മണിക്കൂര്‍ സമയം! ജീവിതത്തില്‍ അന്നുവരെയുണ്ടായ ഓരോ സംഭവവും അവള്‍ ഓര്‍മ്മിച്ചു പറഞ്ഞു കൊണ്ടിരുന്നു.ഇടയ്ക്ക് നിര്‍ത്തും.പിന്നെ ഓര്‍മ്മിക്കും.വീണ്ടും പറയും..


മാസ്റ്റര്‍ എല്ലാം ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നു.ഒരിക്കല്‍ പോലും അദ്ദേഹം കോട്ടുവായിടുകയോ അശ്രദ്ധനാവുകയോ ചെയ്തില്ല.
അവളുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ ഇന്നുവരെ മറ്റാരും ഇത്രയും മിനക്കെട്ടിട്ടില്ല.അന്നു ടോട്ടോച്ചാന്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട മനുഷ്യനെ കണ്ടുമുട്ടുകയായിരുന്നു.പിന്നീട് തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച ആ അധ്യാപകനെ-സൊസാകു കൊബായാഷി മാസ്റററെ.


വ്യവസഥാപിത വിദ്യാലയങ്ങള്‍ക്കോ അവിടുത്തെ അധ്യാപകര്‍ക്കോ ആലോചിക്കാന്‍ പോലും കഴിയാത്തതാണ് ഈ കൂടിക്കാഴ്ച.കുട്ടി പറയുന്നത് കേള്‍ക്കുക എന്നത് അതിന്റെ  രിതിയല്ല.മറിച്ചു അധ്യാപകന്‍ പറയുന്നത് കുട്ടിയാണ് കേള്‍ക്കേണ്ടത്.പഠിപ്പിക്കുകയെന്നാല്‍ അധ്യാപകന്‍ നിരന്തരമായ സംസാരിച്ചുകൊണ്ടിരിക്കുക എന്നാണര്‍ത്ഥം.ക്ലാസുമുറിയില്‍ കുട്ടി  സംസാരിക്കുന്നത്  അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ വേണ്ടി മാത്രമാണ്.അല്ലാതുള്ള സംസാരം വിലക്കപ്പെട്ടിരിക്കുന്നു.

ആദ്യ വിദ്യാലയത്തില്‍ നിന്നും ടോട്ടോച്ചാന്‍ പുറന്തള്ളപ്പെട്ടതും ഇതു കൊണ്ടുതന്നെയായിരിക്കണം.കണ്ണില്‍ കാണുന്ന എല്ലാത്തിനെക്കുറിച്ചും ചറപറാ സംസാരിച്ചുകൊണ്ടിരിക്കുന്ന  ടോട്ടോച്ചാനെ സംബന്ധിച്ചിടത്തോളം സംസാരം വിലക്കപ്പെട്ട ഒരു ക്ലാസുമുറി പ്രയാസകരമായിരിക്കും.

ടീച്ചര്‍ അവളുടെ ഏറ്റവും വലിയ കുറ്റമായി കാണുന്നത് വിദ്യാലയത്തിന്റെ കൂരയുടെ എറമ്പില്‍ കൂടുകെട്ടുന്ന തൂക്കണാം കുരുവികളോട് 'എന്തെടുക്ക്വാ,എന്തെടുക്ക്വാ' എന്ന് ഇടക്കിടെ വിളിച്ചുചോദിക്കുന്നതാണ്.ഡസ്ക്കിന്റെ മൂടി വലിയ ശബ്ദത്തില്‍ അടയ്ക്കുന്നതും ജനാലയ്ക്കരികില്‍ച്ചെന്ന് തെരുവുഗായകരെ ക്ഷണിക്കുന്നതുമൊക്കെ താരതമ്യേന ക്ഷമിക്കാവുന്ന കുറ്റമാണ്.


ടോട്ടാച്ചാനെ വികൃതിക്കുട്ടി എന്നാണ് അവളുടെ ടീച്ചര്‍ വിശേഷിപ്പിക്കുന്നത്.ചുറ്റുപാടിനോടുള്ള അടങ്ങാത്ത ജിജ്ഞാസയും അന്വേഷണത്വരയുമാണ് കുട്ടികളെ വികൃതികളാക്കുന്നത്.കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ സര്‍ഗ്ഗാത്മകതയുടെ ഒരു പ്രകടനമാണത്.നല്ല സര്‍ഗ്ഗശേഷിയുള്ള കുട്ടികളെയാണ് മുതിര്‍ന്നവര്‍ വികൃതികള്‍ എന്നു വിളിക്കുന്നത്.

യാഥാസ്ഥിതികരായ അധ്യാപകര്‍ക്ക് ടോട്ടോച്ചാനെപോലുള്ള ഒരു കുട്ടിയെ മനസ്സിലാക്കുക പ്രയാസമായിരിക്കും.ഇവിടെ കുട്ടിയെ മനസ്സിലാക്കുക എന്നാല്‍ മുന്‍കൂട്ടി വരച്ചിടുന്ന  ചില കളങ്ങളിലേക്ക് കുട്ടികളെ വേര്‍തിരിച്ചിടുക എന്നതാണ്. വികൃതിക്കുട്ടി-അനുസരണയുള്ള കുട്ടി,ബുദ്ധിമാന്‍-മണ്ടന്‍,സ്വഭാവഗുണമുള്ളവന്‍-ഇല്ലാത്തവന്‍,പഠിക്കന്നവന്‍-പഠിക്കാത്തവന്‍,ക്ലാസില്‍ ശ്രദ്ധയുള്ളവന്‍-ശ്രദ്ധയില്ലാത്തവന്‍,കലാപരമായ കഴിവുകളുള്ളവന്‍-ഇല്ലാത്തവന്‍...പരമ്പരാഗത ക്ലാസുമുറികള്‍ കുട്ടികളെ നോക്കിക്കാണുന്ന ഒരു രീതിയാണത്.ഇത്കുട്ടികളെക്കുറിച്ചുള്ള ശരിയായ വിലയിരുത്തല്‍ സാധ്യമല്ലാതാക്കുന്നു.  


പഠനത്തോടൊപ്പം വ്യവസ്ഥാപിത വിദ്യാലയങ്ങള്‍ ഊന്നല്‍ കൊടുക്കുന്ന ഒരു പ്രധാന മേഖല അച്ചടക്കമാണ്.അച്ചടക്കത്തിന്റെ ഒരു മുഖ്യ സൂചകം എന്നത് നിശബ്ദമായ വിദ്യാലയ അന്തരീക്ഷമാണ്.ക്ലാസുമുറി നിശബ്ദമായിരിക്കണം.അവിടെ അധ്യാപകന്റെ കനപ്പെട്ട ശബ്ദംമാത്രം ഉയര്‍ന്നുപൊങ്ങണം.അധ്യാപകന്റെ മുഖത്ത് മിഴികളുറപ്പിച്ച് നിശബ്ദരായിരിക്കുന്ന കുട്ടികളാണ് ശ്രദ്ധാലുക്കളായ കുട്ടികള്‍.

ടോട്ടോച്ചാനെപ്പോലെ എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയെ 'അച്ചടക്കം' പഠിപ്പിക്കുക പ്രയാസമായിരിക്കും.അവളെ പുറത്താക്കുകയല്ലാതെ മറ്റു വഴികളൊന്നും ടീച്ചര്‍ക്കുമുന്നിലില്ല.


റെയില്‍വേ പാസും കഴുത്തില്‍ തൂക്കി, റ്റോമോയിലേക്കുള്ള ടോട്ടോച്ചാന്റെ ഓരോ യാത്രയും ഓരോ ആഘോഷമാണ്.സര്‍ഗാത്മകതയുടേയും തിരിച്ചറിവിന്റേയും ആഘോഷം.വിദ്യാലയം അതിന്റെ ലാളിത്യവും വാത്സല്യവുംകൊണ്ട് അവളെ  മാടിവിളിക്കുകയാണ്.അവിടെ എത്തിക്കഴിഞ്ഞാല്‍ തിരിച്ചുപോകാന്‍ സമയമാകരുതേ എന്നാണ് അവളുടെ പ്രാര്‍ത്ഥന.അവള്‍ക്ക് തഴച്ചു വളരാന്‍ പാകത്തില്‍ അതിന്റെ മണ്ണ് ആദ്യദിനം തന്നെ അവളെ ഉള്‍ക്കൊണ്ടു കഴിഞ്ഞു.
അവള്‍ക്കവിടെ ഇഷ്ടംപോലെ ചിലയ്ക്കാം.അത് കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് അവിടത്തെ അധ്യാപകരും സഹപാഠികളും.


 
കുട്ടികളുടെ പറച്ചിലുകള്‍ക്ക് ചെവികൊടുക്കുകയാണ് അവരെ പഠനത്തിലേക്കു നയിക്കാനുള്ള ആദ്യ ഉപാധിയെന്ന് കൊബായാഷി മാസ്ററര്‍ തിരിച്ചറിഞ്ഞിരുന്നു.അതിനാലായിരിക്കണം അദ്ദേഹം തന്റെ സംസാരം നന്നേ കുറയ്ക്കാന്‍ ശ്രദ്ധിച്ചത്.പുസ്തകത്തിലെ മനോഹരമായ ഒരു സന്ദര്‍ഭം നോക്കുക.
ടോട്ടാച്ചാന് ഏറെ ഇഷ്ടപ്പെട്ട അവളുടെ പേഴ്സ് ടോയലറ്റില്‍ വീണുപോയി.അതെടുക്കാനുള്ള ശ്രമത്തില്‍ അവള്‍ ടോയലറ്റിലെ മാലിന്യങ്ങള്‍ മുഴുവന്‍ പുറത്തേക്ക് കോരിയിട്ടു.അപ്പോഴാണ് മാസ്റ്ററുടെ വരവ്.


 "ടോട്ടോ,നീയെന്താ ചെയ്യണേ?"മാസ്റ്റര്‍ ചോദിച്ചു.
"എന്റെ പേഴ്സ് ടോയലറ്റില്‍ വീണു.അതു തെരയാ."
മാലിന്യം കോരുന്നതിനിടയില്‍ ഒരു നിമിഷം പോലും പാഴാക്കാതെ അവള്‍ പറഞ്ഞു.
"ഉവ്വോ,നടക്കട്ടെ."തന്റെ പതിവു ശൈലിയില്‍ കൈകള്‍ പിന്നില്‍ കെട്ടി അദ്ദേഹം നടന്നകന്നു.
നേരം കടന്നുപോയ്ക്കൊണ്ടിരുന്നു.അവള്‍ക്കിതുവരേയും പേഴ്സ് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.കൂനയുടെ ഉയരം കൂടിക്കൂടി വന്നു.ഗന്ധവും.
മാസ്റ്റര്‍ വീണ്ടും വന്നു.
"കിട്ടിയോ?” അദ്ദേഹം ചോദിച്ചു.
"ഇല്ല്യ."കൂനകള്‍ക്കിടയില്‍ നിന്നും ടോട്ടോച്ചാന്‍ കഴുത്തുയര്‍ത്തി....
അവളുടെ അടുത്തേക്ക് അല്പം കൂടി നീങ്ങിനിന്ന് കുസൃതി നിറഞ്ഞ സൗഹൃദ ഭാവത്തില്‍ മാസ്റ്റര്‍ പറഞ്ഞു.
"തെരഞ്ഞു കഴിഞ്ഞാലേയ് ഒക്കേം തിരികെ കോരിയിടണം.എന്താ ഇട്വോ?"ശേഷം പഴയമട്ടില്‍ അദ്ദേഹം നടന്നുമറഞ്ഞു.


ടോട്ടോച്ചാന്‍ വാക്കുപാലിച്ചു.അവള്‍ മാലിന്യങ്ങള്‍ തിരികെ കുഴിയില്‍ നിക്ഷേപിച്ചു.
മാസ്റ്റര്‍ ടോട്ടോചാനെ ശകാരിച്ചില്ല.സഹായിക്കാനും പോയില്ല.


ടോട്ടോച്ചാനില്‍ നിന്നും ഈ സംഭവം കേട്ടറിഞ്ഞ അമ്മ അതിശയിച്ചു പോയി.'ഇതൊരു വിശേഷപ്പെട്ട മാസ്റ്റര്‍ തന്നെ' എന്നാണ് അവരുടെ പ്രതികരണം.ഇതിനുശേഷം പൂര്‍ണ്ണമായും വിശ്വസിക്കാവുന്ന ഒരാളായാണ് ടോട്ടാച്ചാന്‍ മാസ്റ്ററെ കാണുന്നത്.അവള്‍ക്ക് അദ്ദേഹത്തോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നു.


കുട്ടികളോടുള്ള മാസ്റ്ററുടെ സംസാരം ഹൃദയത്തിന്റെ ഭാഷയിലാണ്.അതില്‍ സ്നേഹത്തിന്റെ മധുരം പുരണ്ടിരിക്കുന്നു.അത് കുട്ടികളെ പ്രചോദിപ്പിക്കുന്നു.അവരെ നേര്‍വഴിക്കു നയിക്കുന്നു.അവരില്‍ ആത്മവിശ്വാസത്തിന്റെ വേരുകള്‍ നട്ടുപിടിപ്പിക്കുന്നു.

പുസ്തകത്തില്‍ ഇടക്കിടെ മുഴങ്ങിക്കേള്‍ക്കുന്ന മാസ്റ്ററുടെ ഒരു സംഭാഷണ ശകലമുണ്ട്.ടോട്ടാച്ചാനെക്കാണുമ്പോഴൊക്കെ  മാസ്റ്റര്‍ അതു പറയും.
"ദാ നോക്ക്,നേരായിട്ടും നീയൊരു നല്ല കുട്ട്യാ.”
അപ്പോള്‍ അവള്‍ തുള്ളിച്ചാടിക്കൊണ്ട് പറയും.
" ഉവ്വ്,ഞാന്‍ നല്ല കുട്ട്യാ.”


പുസ്തകത്തിന്റെ ആമുഖത്തില്‍ ഗ്രന്ഥകാരി മാസ്റററുടെ ഈ വാക്കുകളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

"ആവാക്കുകള്‍ എന്നെ എത്രയേറെ സ്വാധീനിച്ചെന്നോ!ഞാനെത്രമാത്രം മാറിയെന്നോ!റ്റോമോയിലെത്താതിരുന്നെങ്കില്‍,കൊബായാഷി മാസ്റ്ററെ കണ്ടുമുട്ടാതിരുന്നെങ്കില്‍ മിക്കവാറും അപകര്‍ഷബോധവും ആശയക്കുഴപ്പങ്ങളും നിറഞ്ഞ,ഒന്നിനും കൊള്ളാത്ത ഒരുവളായി ഞാന്‍ മാറിയേനെ.”



 അധ്യാപകര്‍ കുട്ടികളോടു സംസാരിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പുസ്തകം പറയാതെ പറഞ്ഞുവെക്കുന്നു. ആ ഭാഷ ബോധപൂര്‍വ്വം പഠിച്ചെടുക്കേണ്ടതു തന്നെയാണ്.അധ്യാപകന്റെ സംസാരഭാഷ എന്നത് ഇരുവരേയും ബന്ധിപ്പിക്കുന്ന ഒരു നടപ്പാലമാണ്.ആ പാതയിലൂടെ ഇരുകരകളിലേക്കുമുള്ള നിരന്തര സഞ്ചാരമാണ് പഠനം.




വ്യവസ്ഥാപിത ക്ലാസുമുറിയില്‍ സാധാരണയായി ഉയര്‍ന്നു കേള്‍ക്കാറുള്ള  അധ്യാപകരുടെ  ശകാരഭാഷ എന്താണെന്ന് നോക്കുക.


"എത്ര പറഞ്ഞാലും മനസ്സിലാകില്ലല്ലോ ഈ മണ്ടന്‍മാര്‍ക്ക്.”
"ക്ലാസെടുക്കുമ്പോള്‍ എവിടെ നോക്കിയാണെടാ ഇരിക്കുന്നത്?”
 "നീ പരീക്ഷയില്‍ വട്ടപ്പൂജ്യം വാങ്ങും.ഉറപ്പാ.”
"ഇനിയും സംസാരിച്ചാല്‍ നിന്റെ സ്ഥാനം ക്ലാസിനു പുറത്തായിരിക്കും.”
"വിവരദോഷികള്‍"
"കുരുത്തംകെട്ടവര്‍"
"ഒന്നിനും കൊള്ളാത്തവന്‍"
“…...................................”


ക്ലാസുമുറിയിലെ  ഭാഷ ഇവിടെ കടുത്ത ശിക്ഷയായി മാറുകയാണ്.അത് കുട്ടികളെ മാനസികമായി അടിച്ചമര്‍ത്താനാണ് ഉപയോഗിക്കുന്നത്.കുട്ടിയുടെ വ്യക്തിത്വം നിഷേധിക്കപ്പെടുന്നു.അവന്റെ ആത്മാഭിമാനം വ്രണപ്പെടുന്നു. ആത്മവിശ്വാസം മുളയിലേ നുള്ളിയെടുക്കുന്നു.

അധ്യാപകനും കുട്ടികള്‍ക്കുമിടയില്‍ രൂപപ്പെടുന്ന ഹൃദയഭാഷയാണ് സ്വന്തം മനസ്സിന്റെ ഉള്‍വിളികളുമായി സംവദിക്കാനുള്ള കുഞ്ഞുങ്ങളുടെ കഴിവിനെ വികസിപ്പിക്കുന്നതും അവരുടെ സഹജമായ ഇന്ദ്രിയബോധത്തെ തൊട്ടുണര്‍ത്തുന്നതും.സ്നേഹത്തിലൂടെ,പ്രോത്സാഹനത്തിലൂടെ,ചോദ്യങ്ങളിലൂടെ,പ്രചോദനത്തിലൂടെ,തിരിച്ചറിവുകള്‍ നല്‍കുന്നതിലൂടെ ആ ഭാഷ പഠനത്തിന്റെ പുതു വഴികളിലേക്ക് കുട്ടികളെ  നയിക്കുന്നു.കൊബായാഷി മാസ്റ്റര്‍ നമ്മെ പഠിപ്പിക്കുന്നതും അതുതന്നെ.

റ്റോമോഗാക്വെന് മുകളില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചപ്പോള്‍,ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങിയ തീ ഗോളങ്ങള്‍ എട്ടുവര്‍ഷം മാത്രം ജീവിച്ച ആ പള്ളിക്കൂടത്തെ അപ്പാടെ വിഴുങ്ങിയ നേരത്ത്, തെരുവിന്റെ വിജനതയില്‍ നിന്ന് ആ തീ ജ്വാലയിലേക്ക് നോക്കി തന്റെ അരികത്ത് നിന്ന മകനോട് കൊബായാഷി മാസ്ററര്‍ ചോദിക്കുന്നു.

"ഏതു തരം സ്ക്കൂളായിരിക്കും നാം അടുത്ത പ്രാവശ്യം കെട്ടിയുയര്‍ത്തുക?”


ആ ചോദ്യം അവനെ ആവേശഭരിതനാക്കിയിരിക്കണം.പ്രത്യാശയുടെ പുതു നാമ്പുകള്‍ അവനില്‍ വിരിയിച്ചിരിക്കണം.


തന്റെ സ്വപ്നങ്ങള്‍ എരിഞ്ഞടങ്ങുന്നതു നോക്കി ഒട്ടും കൂസലില്ലാതെ, ഏറെ നരച്ചുപോയ തന്റെ കറുമ്പന്‍ കോട്ടിന്റെ കീശയില്‍ കൈകള്‍ തിരുകി,ഒരു വിളക്കുമരം പോലെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ അധ്യാപകനല്ലാതെ മറ്റാര്‍ക്കാണ് ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ കഴിയുക?


(തുടരും)





No comments:

Post a Comment