ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Sunday 25 May 2014

ക്ലാസില്‍ ഒരു പൂമ്പാറ്റ പിറക്കുന്നു

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....10



എം.എം.സുരേന്ദ്രന്‍


ഒരിക്കല്‍ പരിസരപഠനക്ലാസില്‍ പൂമ്പാറ്റയെക്കുറിച്ചും അവയുടെ ജീവിതചക്രത്തെക്കുറിച്ചും ചര്‍ച്ചചെയ്യുന്നതിനിടയിലാണ് ജംസീന അവള്‍ക്കുണ്ടായ വിചിത്രമായ സ്വപ്നത്തെക്കുറിച്ചു പറഞ്ഞത്.

"ഒരു ബെല്യ മരത്തിനു മോളില്‍ നിന്നായിരുന്നു പൂമ്പാറ്റകള്‍ വന്നത്.ഒരായിരം പൂമ്പാറ്റകള്‍! അവ എന്റെ തലയ്ക്കു ചുറ്റും വട്ടമിട്ടുപറന്നു.പലപല നിറത്തിലുള്ളവ.പിന്നീട് നീലാകാശത്തിലേക്ക് അത് വരിവരിയായി പറന്ന് അങ്ങ്   പൊട്ടുപോലെ മറഞ്ഞു.....”

പിറ്റേ ദിവസം ഒരു വിശേഷപ്പെട്ട സാധനവും കൊണ്ടാണ് ജംസീന ക്ലാസില്‍ വന്നത്.പോളിത്തീന്‍ കവറില്‍ ഒരു നാരകച്ചില്ല.ചില്ലയില്‍ ഭയന്നുവിറച്ച് പറ്റിപ്പിടിച്ചിരിക്കുന്ന ഒരു പുഴു.കുട്ടികള്‍ പുഴുവിനെകാണാന്‍ അവള്‍ക്കു ചുറ്റും കൂടി.

"ഇത് പൂമ്പാറ്റയുടെ പുതുവാണ്."
ജംസീന ഒരു പ്രഖ്യാപനം നടത്തി.പക്ഷേ,മറ്റു കുട്ടികള്‍ അതു വിശ്വസിച്ചില്ല.


"ഈന് പച്ച നിറാണ്. പച്ചനിറത്തിലുള്ള പൂമ്പാറ്റയില്ലല്ലോ."അനസ് പറഞ്ഞു.
ജംസീന ആദ്യം ഒന്നു പരുങ്ങി. അല്പനേരത്തെ ആലോചനയ്ക്കുശേഷം അവള്‍ പറഞ്ഞു.
"ചെലപ്പം ഇണ്ടാകും.നമ്മള് കാണാത്തതായിരിക്കും.”
"ഈന് ചെറക് ഓട്ത്തു?"കുഞ്ഞാമുവിന്റെ സംശയം.
"ചെറക് ബയ്യെ മൊളക്കും."ജംസീന ഉറപ്പിച്ചുപറഞ്ഞു.
"എന്നാല് തേന്‍ കുടിക്കുന്ന തൂശി ഓട്ത്തു?”



സംശയം വര്‍ദ്ധിച്ചപ്പോള്‍ കുട്ടികള്‍ പുഴുവിനെയും കൊണ്ട് എന്റെ അടുത്തേക്ക് വന്നു.

"മാശെ,ഇത് പൂമ്പാറ്റേന്റെ പുതുവാണോ?”
"നിങ്ങള്‍ക്കെന്തുതോന്നുന്നു?”
"കണ്ടിറ്റ് അങ്ങനെ തോന്നുന്നില്ല."കുട്ടികള്‍ പറഞ്ഞു.
പക്ഷേ,ജംസീന വിടാനുള്ള ഭാവമില്ല.അവള്‍ വാശിപിടിച്ചു.
"അതെ മാശെ,എന്റെ ഇച്ച പറഞ്ഞതാ.”
"ശരി...എങ്കില്‍ നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം.”

ഞാന്‍ സ്റ്റാഫ്റൂമില്‍ പോയി ഒരു ചെറിയ കുപ്പിഭരണിയുമായി വന്നു.അതിന്റെ അടപ്പില്‍ രണ്ട് ദ്വാരമിട്ടു.
"ഈ ഓട്ട എന്തിനാ?"യൂനുസ് ചോദിച്ചു.
"എടാ,  പുതൂന് ശ്വാസം കയ്ക്കണ്ടെ?അയ്നി ബേണ്ടീറ്റായിരിക്കും."സുനിത പറഞ്ഞു.
നാരകത്തിന്റെ ഇലകളോടൊപ്പം പുഴുവിനെ ഭരണിയിലിട്ട് മൂടി അടച്ചു.
"അപ്പോ അയ്നി തിന്നാനോ?”
"അത് നാരകത്തിന്റെ ഇല തിന്നുകൊള്ളും."ഞാന്‍ പറഞ്ഞു.


ഭരണി ജനലിനുമുകളിലായി നല്ല വെളിച്ചം കിട്ടുന്ന ഒരിടത്തുകൊണ്ടുപോയി വെച്ചു.

പിറ്റേ ദിവസം രാവിലെ വന്നയുടനെ കുട്ടികള്‍ ഭരണി പരിശോധിച്ചു.പിന്നീട് മേശക്കരികിലേക്ക് ഓടി വന്നു പറഞ്ഞു.
"മാശെ, എല മുയ്ക്കെ പുതു തിന്നുതീര്‍ത്തു.തീറ്റക്കൊതിയന്‍.പൊരാത്തതിന് ഭരണിക്കടിയില്‍ നെറച്ചും അത് തൂറിയിട്ടു.”

കുട്ടികള്‍ പല ചെടികളുടെയും ഇലകള്‍ കൊണ്ടുവന്ന് ഭരണിയിലിട്ടു.വൈകുന്നേരം വരേയ്ക്കും ഒരു കഷണം ഇലപോലും അതു തിന്നില്ല.അവര്‍ക്ക് പ്രയാസമായി.
"അതൊന്നും തിന്നുന്നില്ല മാശെ.ഇങ്ങനെപോയാല്‍ പട്ടിണി കെടന്ന് ചത്തുപോകും.”
"പുതൂനെ ഭരണിയില്‍ പിടിച്ചിട്ടതുകൊണ്ടാ ഒന്നും തിന്നാത്തത്.നിരാഹാരസമരമായിരിക്കും."അജീഷ് പറഞ്ഞു.
"ഹൊ,ഓന്റെ ഒരു തമാശ!"റസീന ഇടയ്ക്കുകയറിപ്പറഞ്ഞു."മാശെ,എനക്ക് തോന്നുന്നത് അത് നാരകത്തിന്റെ എല മാത്രേ തിന്നൂ.”
"റസീന പറഞ്ഞതില്‍ കാര്യമുണ്ടോ എന്നു നോക്കാം.നിങ്ങള്‍ പോയി നാരകത്തിന്റെ ഇലകള്‍ കൊണ്ടുവരൂ.”


കേള്‍ക്കേണ്ട താമസം കുട്ടികള്‍ ജംസീനയുടെ വീട്ടിലേക്കോടി.സ്ക്കൂളിന് തൊട്ടടുത്താണ് അവളുടെ വീട്.നാരകത്തിന്റെ ഒരു കെട്ട് ഇലകളുമായി അവര്‍ തിരിച്ചെത്തി.കുറച്ചെണ്ണം ഭരണിയിലിട്ടുകൊടുത്തു.ബാക്കി നാളത്തേയ്ക്കും കരുതിവെച്ചു.

പുഴു വീണ്ടും തിന്നാന്‍ തുടങ്ങി.രണ്ടുമൂന്നുദിവസം തീറ്റിയോടുതീറ്റിതന്നെ.പിന്നീട് ഭരണിയുടെ മൂടിയില്‍ പറ്റിപ്പിടിച്ച് തൂങ്ങിക്കിടന്നുറങ്ങി.നല്ല ഉറക്കം.കുട്ടികള്‍ ഓരോ ദിവസവും പുഴുവിനുള്ള മാറ്റം നിരീക്ഷിച്ച് രേഖപ്പെടുത്തി.അതിന്റെ ചിത്രങ്ങള്‍ വരച്ചു.


പിറ്റേ ദിവസം രാവിലെ കുട്ടികള്‍ എന്നെ ഗേറ്റിനരികില്‍ കാത്തുനില്‍ക്കുകയായിരുന്നു.എന്നെ കണ്ടപാടെ അവര്‍ പറഞ്ഞു.
"മാശെ, പുതു അതിനുചുറ്റും കൂട് കെട്ടാന്‍ തൊടങ്ങി.ജംസീന ചൊല്ലിയതില്‍ കാര്യുണ്ട്.”
ഞാന്‍ പോയി നോക്കി.വെള്ള നിറത്തിലുള്ള നേര്‍ത്ത പാടയുടെ ഒരു കവചം പുഴുവിനെ മൂടിയിരിക്കുന്നു.
"ഇതിനെയാണ് പ്യൂപ്പ എന്നുപറയുക.ഇതിനകത്ത് അവള്‍ ഇനി ഉറങ്ങും.”
ഞാന്‍ പറഞ്ഞു.


സാദിഖ് മിക്കപ്പോഴും ഭരണിക്കരികില്‍തന്നെയാണ്.ഓരോ ബെല്ലിനുശേഷവും അവന്‍ ഭരണിക്കരികിലേക്കോടും.ഭരണിയെടുത്ത് തിരിച്ചും മറിച്ചും നോക്കും,പിന്നീട് യഥാസ്ഥാനത്തുവെക്കും. അവന്റെ ക്ഷമ നശിച്ചിരിക്കുന്നു.
"മാശെ,സാദിഖ് മിക്കവാറും ഭരണി നെലത്തിട്ട് പൊളിക്കും.”
മറ്റു കുട്ടികള്‍ അവനെ തടഞ്ഞു.

രാവിലെ ക്ലാസുനടക്കുന്നതിനിടയില്‍ സാദിഖ് ഉറക്കെ വിളിച്ചു പറഞ്ഞു.
"നോക്ക്,പൂമ്പാറ്റ കൂട് പൊട്ടിച്ച് പൊറത്ത് ബെരുന്ന്!”



എല്ലാവരും ഭരണിക്കടുത്തേക്കോടി.ജനാലയ്ക്കല്‍ നല്ല വെളിച്ചമുണ്ടായിരുന്നു.ജീവിതത്തിലെ അപൂര്‍വ്വം ചില നല്ല കാഴ്ചകളിലൊന്നായിരുന്നു അത്.പ്യൂപ്പ പൊട്ടി പൂമ്പാറ്റ പുറത്തുവരുന്നത് കുട്ടികള്‍ ശ്വാസമടക്കിപ്പിടിച്ച് നോക്കി നിന്നു.ആദ്യം ചിറകുകള്‍ പുറത്തുവന്നു.ചിറകുകള്‍ക്ക് നല്ല തിളക്കമുണ്ടായിരുന്നു.ശലഭം ചിറകുകള്‍ നിവര്‍ത്തിക്കുടഞ്ഞു.അല്പസമയം കഴിഞ്ഞപ്പോള്‍ ചിറകുകള്‍ക്ക് നിറം വയ്ക്കാന്‍ തുടങ്ങി.കറുപ്പില്‍ വെളുത്ത പുള്ളികള്‍ തെളിഞ്ഞു വന്നു.അടിഭാഗത്ത് ചുവപ്പു നിറത്തിലുള്ള വരയും.നോക്കിനില്‍ക്കെ ആ സുന്ദരിക്കുട്ടി ചിറകടിച്ച് പറക്കാന്‍ ഒരു വിഫല ശ്രമം നടത്തി.താന്‍ ജന്മമെടുത്തത് ഒരു ഭരണിക്കുള്ളിലാണെന്ന് അവളുണ്ടോ അറിയുന്നു!

"ഹായ്,കാണാന്‍ നല്ല ചേല്!നോക്ക്, അത് പറക്കാന്‍ കളിക്കുന്നു.”
കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചു കൂവി.അവരുടെ ബഹളം കേട്ട് അടുത്ത ക്ലാസിലെ കുട്ടികളും ടീച്ചര്‍മാരുമെത്തി.


"ഈ ശലഭത്തന്റെ പേരാണ് നാരകക്കാളി.”
സുരേഷ് ഇളമണ്‍ എഴുതിയ 'ചിത്രശലഭങ്ങള്‍' എന്ന പുസ്തകത്തിലെ നാരകക്കാളിയുടെ ചിത്രം ഞാനവര്‍ക്കു കാണിച്ചുകൊടുത്തു.അതിന്റെ പ്രത്യേകതകള്‍ വായിച്ചുകൊടുത്തു.കുട്ടികള്‍ ശലഭത്തെ ഒരിക്കല്‍കൂടി സൂക്ഷിച്ചുനോക്കി.


ഇനി ഇവളെ തുറന്നു വിടാം.
ഞാന്‍ കുട്ടികളെയും കൂട്ടി പൂന്തോട്ടത്തിലേക്കിറങ്ങി.
"ജംസീനയല്ലേ പുഴു കൊണ്ടുവന്നത്.അവള്‍തന്നെ ഇതിനെ തുറന്നു വിടട്ടെ.”
ജംസീന അഭിമാനത്തോടെ മുന്നോട്ടുവന്നു.ഭരണിയുടെ മൂടി തുറന്നു.പൂമ്പാറ്റ ചിറകുവിടര്‍ത്തി പുറത്തേക്കു പറന്നു.സ്വാതന്ത്ര്യം കിട്ടിയതിലുള്ള ആഹ്ലാദം! അതൊരു ചെടിയുടെ മുകളില്‍ പറന്നിരുന്നു.ചിറകുകള്‍ സൂര്യനുനേരെ വിടര്‍ത്തി അവള്‍ വീണ്ടും പറക്കാന്‍ തുടങ്ങി.അങ്ങ് കാട്ടുപൊന്തകളിലേക്കു പറന്നകലുന്ന ആ കൊച്ചുസുന്ദരിയെ കുട്ടികള്‍ നിര്‍നിമേഷരായ് നോക്കിനിന്നു.


"ജുനൈദേ,ഇപ്പം എന്തുചൊല്ലാന്ണ്ട്?പച്ചപ്പുതു പൂമ്പാറ്റയായതു കണ്ടോ?”
ജംസീന ചോദിച്ചു.
"ഓ,അത് പിന്നെ....നിന്റെ ഇച്ച ചൊല്ലിത്തന്നതുകൊണ്ടല്ലേ?"ജുനൈദ് വിട്ടുകൊടുത്തില്ല.
എല്ലാവരും ചേര്‍ന്ന് പൂന്തോട്ടത്തില്‍ നിന്ന് ആ പഴയ കവിത പാടി...

പലപല നാളുകള്‍ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ
കിടന്നു നാളുകള്‍ നീക്കി...
…..................................

പൂമ്പാറ്റകളെ നിരീക്ഷിക്കാനും തിരിച്ചറിയാനുമുള്ള പ്രവര്‍ത്തനത്തിലേക്കുള്ള ഒരു നല്ല തുടക്കമായി ഈ സംഭവം.



(തുടരും...)


1 comment:

  1. ക്ലാസ്സ് മുറിയില്‍ വീണു കിട്ടുന്ന സന്ദര്‍ഭങ്ങളെ ഫലപ്രദമായി ഉപയോഗിച്ചതിന്റെ അനുഭവ സാക്ഷ്യം ! ഗംഭീരം !

    ReplyDelete