ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Thursday 29 May 2014

രണ്ട് കത്തുകള്‍

ക്ലാസുമുറിയില്‍നിന്നുള്ള കുറിപ്പുകള്‍...11




എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക


ക്ലാസ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ പ്യൂണ്‍ വന്ന് രണ്ടു കത്തുകള്‍ എന്നെ ഏല്‍പ്പിച്ചു.രാവിലത്തെ തപാലില്‍ വന്നതാണ്.അഡ്രസ്സ് നോക്കിയപ്പോള്‍ ഒരെണ്ണം എനിക്കാണ്. മറ്റേത് ക്ലാസ് ലീഡര്‍ക്കും. ക്ലാസ് ലീഡര്‍ക്കുള്ളത് ഞാന്‍ കുഞ്ഞാമുവിനെ ഏല്‍പ്പിച്ചു.അവന്‍ കത്ത് തിരിച്ചും മറിച്ചും നോക്കി.അവന് വല്ലാത്തൊരു അമ്പരപ്പ്!ജീവിതത്തിലാദ്യമായിട്ടായിരിക്കണം കുഞ്ഞാമുവിന് ഒരു കത്ത് കിട്ടുന്നത്.കത്തിന്റെ പുറകിലെഴുതിയ പേരുവായിച്ച് അവന്‍ ഉറക്കെ പറഞ്ഞു.
"ഷാഹുലിന്റെ എയ്ത്താണ്!”
കുട്ടികള്‍ അവന് ചുറ്റും കൂടി.
"ഹൊ,ഒന്നു ബേഗം പൊട്ടിക്ക് കുഞ്ഞാമു.”
അവര്‍ കത്ത് പൊട്ടിച്ച് വായിക്കാന്‍ ധൃതികൂട്ടി.


കുഞ്ഞാമു കത്തുമായി ജനാലയ്ക്കടുത്തേക്ക് ഓടി.പുറകെ കുട്ടികളും.അവന്‍ കത്ത് പൊട്ടിച്ച് ഉറക്കെ വായിക്കാന്‍ തുടങ്ങി.വായനയ്ക്ക് വേഗത കുറവാണെങ്കിലും അവന്റെ കനപ്പെട്ട ശബ്ദം ക്ലാസില്‍ മുഴങ്ങി.

 എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക്,

എന്തെന്നാല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സുഖമെന്ന് വിശ്വസിക്കുന്നു.ഞാനിവിടെ എന്റെ പഴയ സ്ക്കൂളില്‍ തന്നെ ചേര്‍ന്നു.പണ്ടെത്തെ എന്റെ കൂട്ടുകാരൊക്കെ എന്നോടൊപ്പം ക്ലാസിലുണ്ട്.അവരെ കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി.അവര്‍ക്കും.
എന്റെ ക്ലാസ് ടീച്ചറുടെ പേര് റോസമ്മ.നല്ല ടീച്ചറാണ്. അടിക്കില്ല.നന്നായി പഠിപ്പിക്കും.
ഞാന്‍ അവിടത്തെ വിശേഷങ്ങളൊക്കെ എന്റെ കൂട്ടുകാരോട് പറഞ്ഞു.നമ്മുടെ മാഷിനെക്കുറിച്ചും.
അവര്‍ക്ക് നിങ്ങളെയൊക്കെ കാണാനുള്ള അതിയായ ആഗ്രഹമുണ്ട്.
പിന്നെ ഇവിടെ എപ്പോഴും മഴയാണ്.നല്ല തണുപ്പും.
സ്ക്കൂളിനുചുറ്റും വലിയ കാടാണ്.സന്ധ്യയായാല്‍ വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ പേടിയാണ്.ഞാന്‍ വരുമ്പോള്‍ എന്റെ ചക്കിപ്പൂച്ചയെ കൊണ്ടുവരാന്‍ ഉമ്മ സമ്മതിച്ചില്ല.അവളുണ്ടെങ്കില്‍ എനിക്കു നല്ല കൂട്ടായേനെ.
കുഞ്ഞാമു വാക്കു പാലിച്ചോ?അവനെഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
പിന്നെ ഒരു വിഷമമുണ്ട്.ഈ സ്കൂളില്‍ ലൈബ്രറി പുസ്തകങ്ങള്‍ കുറവാണ്.അതുകൊണ്ട് നല്ല പുസ്തകങ്ങളൊന്നും വായിക്കാന്‍ കിട്ടുന്നില്ല.
സ്ക്കൂളിലെ പുതിയ വിശേഷങ്ങള്‍ എന്തൊക്കെയാണ്?എല്ലാം എന്നെ എഴുതിയറിയിക്കണേ.
മറുപടി ഉടനെ അയക്കുമല്ലോ....

സ്നേഹപൂര്‍വ്വം,
ഷാഹുല്‍.



കത്ത് കുഞ്ഞാമു വായിച്ചുകേട്ടതു പോരാഞ്ഞ് ഓരോരുത്തരും മാറിമാറി വായിച്ചു.ഒടുവില്‍ ഞാനത് ഡിസ് പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു.
"മാശെ, മറുപടി ഉടനെ എയ്തണം."കുട്ടികള്‍ വിളിച്ചുപറഞ്ഞു.
"എങ്കിലിപ്പോള്‍തന്നെ എഴുതാന്‍ തുടങ്ങുക്കോളൂ.”

ഞാനവര്‍ക്ക് കടലാസുനല്‍കി.ക്ലാസിന്റെ മൂലയില്‍ എല്ലാരും കൂടിയിരുന്ന് മറുപടി കത്തെഴുതാന്‍ തുടങ്ങി.എങ്ങനെ തുടങ്ങണം,എന്തെഴുതണം എന്നൊക്കെ അവര്‍ ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യുകയാണ്.
ഈ സമയം അവന്‍ എനിക്കെഴുതിയ കത്ത് ഞാന്‍ സ്വകാര്യമായി വായിച്ചു.


എത്രയും പ്രിയപ്പെട്ട മാഷിന്,

ഞാനെന്റെ സ്ക്കൂളിലെ വിശേഷങ്ങളൊക്കെ കൂട്ടുകാര്‍ക്ക് എഴുതിയിട്ടുണ്ട്.മാഷ് അത് വായിച്ചുനോക്കുമല്ലോ.
ഞാന്‍ എല്ലാ ദിവസവും മാഷെ ഓര്‍ക്കാറുണ്ട്.മാഷ് തന്ന 'കുഞ്ഞിക്കൂനന്‍' എന്ന പുസ്തകം ഞാന്‍ ഇന്നലെയാണ് വായിച്ചു തീര്‍ത്തത്.എത്ര നല്ല പുസ്തകം!കുഞ്ഞിക്കൂനനെ ഒരിക്കലും മറക്കാന്‍ കഴിയില്ല.
പിന്നെ മാഷെ,ഉപ്പയെക്കുറിച്ച് ഒരു വിവരവുമില്ല.ഇനി അന്വേഷിക്കണ്ടായെന്ന് മാമന്‍ പറഞ്ഞു.ഞങ്ങളെ വേണ്ടാത്ത ഉപ്പയെ ഇനി ഞങ്ങള്‍ക്കും വേണ്ട.ഉമ്മ ഇടക്കിടെ ഓരോന്നുപറഞ്ഞ് ഇപ്പോഴും കരയും.
ഉമ്മ വീട്ടിലിരുന്ന് തയ്യല്‍പണി ചെയ്യുന്നുണ്ട്.തയ്ക്കാന്‍ ഉമ്മ നേരത്തെപഠിച്ചിരുന്നു.നന്നായി പണിചെയ്യുന്നതുകൊണ്ട് അയല്‍പക്കത്തുള്ളവരൊക്കെ ഉമ്മയ്ക്കുതന്നെ തയ്ക്കാന്‍ നല്‍കും.മാമനാണ് ഉമ്മയ്ക്ക് മിഷ്യന്‍ വാങ്ങിക്കൊടുത്തത്.
മാഷെ,ഞാന്‍ നന്നായി പഠിക്കുന്നുണ്ട്.ഉമ്മ മാഷോട് അന്വേഷണം പറയാന്‍ പറഞ്ഞിട്ടുണ്ട്.മാഷിന് സമയം കിട്ടുകയാണെങ്കില്‍ മറുപടി അയക്കണം.

സ്നേഹാദരവോടെ,
ഷാഹുല്‍
.


ഷാഹുലിന്റെ മനോഹരമായ കൈപ്പടയിലുള്ള ആ കത്ത് വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.ഓര്‍ക്കാപ്പുറത്തുണ്ടായ ഒരു പ്രതിസന്ധി തരണം ചെയ്യാനുള്ള കരുത്ത് ആ കുടുംബം നേടിയിരിക്കുന്നു.കൂട്ടത്തില്‍ ആ കൊച്ചുകുട്ടിയും.

'മാഷെ,ഉപ്പയില്ലെങ്കിലും ഞങ്ങള്‍ ജീവിക്കും' എന്ന് ഒരു വലിയ കുന്നിനുമുകളില്‍ കയറി ഷാഹുല്‍ ഉറക്കെ വിളിച്ചുപറയുന്നതുപോലെ എനിക്കുതോന്നി.താഴ്വരയിലാകെ അവന്റെ ശബ്ദം പ്രതിധ്വനിക്കുകയാണ്.പെട്ടെന്ന് അവന്‍ വലുതാകുന്നതുപോലെ.വലുതായിവലുതായി അവന്റെ തല മേഘങ്ങളില്‍ ചെന്നു മുട്ടുകയാണ്.ഞാന്‍ കണ്ണുകള്‍ ഇറുകെയടച്ചു.


"മാഷേ,കത്ത് ഷഹുലിന്റേതല്ലേ?”
ആരോ എന്റെ ചെവിയില്‍ മന്ത്രിക്കുന്നതുപോലെ എനിക്കു തോന്നി.ഞാന്‍ കണ്ണുതുറന്നു.മുന്നില്‍ അനഘ നില്‍ക്കുന്നു.എന്റെ കൈകളില്‍ ഷാഹുലിന്റെ കത്ത് നിവര്‍ത്തിപ്പിടിച്ചിരുന്നു.
"അതെ."ഞാന്‍ പറഞ്ഞു.
"കത്തിലെന്താ വിശേഷം?"അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
"പ്രത്യേകിച്ച് ഒന്നുമില്ല.നിങ്ങളുടെ കത്തിലുള്ള കാര്യങ്ങള്‍ തന്നെ.”
"അല്ല മാശെ,ഓന്റെ ഉപ്പയെ...."അവള്‍ ഇടയ്ക്കുവെച്ചു നിര്‍ത്തി.
"അവന്റെ ഉപ്പ തിരിച്ചു വന്നില്ല.ഇനി വരുമെന്ന് തോന്നുന്നുമില്ല.”
പെട്ടെന്ന് അവളുടെ മുഖം വാടി.കണ്ണുകള്‍ നിറഞ്ഞു.
"ഞാന്‍ എല്ലാ ദെവസൂം പ്രാര്‍ത്ഥിക്കാറുണ്ട്.ഓന്റെ ഉപ്പ വേഗം തിരിച്ചുവരണേയെന്ന്.”
"നിന്റെ പ്രാര്‍ത്ഥന കൊണ്ട് ഫലമുണ്ടാകും."ഞാനവളെ സമാധാനിപ്പിച്ചു.
അവള്‍ ഒന്നും മിണ്ടാതെ കത്തെഴുതുന്നവരുടെ കൂട്ടത്തില്‍ പോയിരുന്നു.


"മാശെ,കത്ത് റെഡി.”
കുട്ടികള്‍ മറുപടി കത്തുമായി എന്റെ അടുത്തേക്ക് ഓടി വന്നു.എല്ലാവര്‍ക്കും വേണ്ടി സുവര്‍ണ്ണ കത്ത് ഉറക്കെ വായിച്ചു.

പ്രിയപ്പെട്ട ഷാഹുല്‍,


നിന്റെ കത്ത് ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്നാണ് വായിച്ചത്.നിനക്കും ഉമ്മയ്ക്കും സുഖമാണെന്നു കണ്ടതില്‍ സന്തോഷിക്കുന്നു.
നിന്റെ സ്ക്കൂളിലെ വിശേഷങ്ങള്‍ അറിഞ്ഞു.കാടിനു നടുവിലെ നിന്റെ സ്ക്കൂള്‍ കാണാന്‍ കൊതിയാകുന്നു.കാട്ടുമൃഗങ്ങള്‍ താമസിക്കുന്ന കാടാണോ അത്?എങ്കില്‍ സൂക്ഷിക്കണേ.
പിന്നെ പ്രധാനപ്പെട്ട ഒരു വിശേഷം. കുഞ്ഞാമുവാണ് ഇപ്പോള്‍ ക്ലാസ് ലീഡര്‍.പഠിത്തത്തിന്റെ കാര്യത്തില്‍ അവന് നല്ല മാറ്റമുണ്ട്.അവന്‍ എഴുതാനും വായിക്കാനും തുടങ്ങി.ലീഡര്‍ എന്ന നിലയില്‍ അവന്‍ തിളങ്ങുന്നുണ്ട്,കേട്ടോ.
പിന്നെ അടുത്തുതന്നെ ഞങ്ങള്‍ ഒരു പഠനയാത്രയ്ക്ക് പോകും.ഒരു ദിവസത്തെ യാത്രയായിരിക്കുമത്.എങ്ങോട്ടാണ് പോകുന്നതൊന്നും മാഷ് പറയുന്നില്ല.സമയമാകുമ്പോള്‍ പറയാം എന്നാണ് മാഷ് പറയുന്നത്.പഠനയാത്ര കഴിഞ്ഞാല്‍ അതിന്റെ വിശേഷങ്ങള്‍ നിന്നെ എഴുതിയറിയിക്കാം.
പിന്നെ ക്ലാസില്‍ ഞങ്ങളൊരു പുഴുക്കുഞ്ഞിനെപോറ്റി.അത് വളര്‍ന്നപ്പോള്‍ പൂമ്പാറ്റയായി മാറി.എന്തു രസമായിരുന്നെന്നോ അതിനെ കാണാന്‍!അപ്പോള്‍ നീ കൂടി ഞങ്ങളോടൊപ്പം വേണമായിരുന്നെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു.
ഇനിയും ഒരുപാട് എഴുതാനുണ്ട്.കടലാസില്‍ സ്ഥലമില്ലാത്തതുകാരണം നിര്‍ത്തുന്നു.മറുപടി ഉടനെ അയക്കുക.

എന്ന്,
സ്നേഹത്തോടെ,
നിന്റെ കൂട്ടുകാര്‍.



(തുടരും...)

No comments:

Post a Comment