ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 30 August 2014

പ്രശ്നോന്നതീയ പഠനത്തെ എന്തിനാണ് പടിക്ക് പുറത്തുനിര്‍ത്തിയത്?


ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്രമാണ് വിഷയം.'ഭക്ഷ്യസുരക്ഷ' എന്ന പാഠമാണ് പഠിപ്പിക്കുന്നത്.നമുക്കുചുറ്റും ദരിദ്രരായ ജനവിഭാഗങ്ങളുണ്ടെന്നും ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനായി സര്‍ക്കാര്‍ പലപദ്ധതികളും ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ടെന്നതുമാണ് പഠനാശയം.

അട്ടപ്പാടി ആദിവാസി ഊരുകളിലെ പട്ടിണിമരണത്തെക്കുറിച്ച് ഒരു വാര്‍ത്താചാനലില്‍ വന്ന റിപ്പോര്‍ടിന്റെ വീഡിയോ ക്ലിപ്പിങ്ങ് കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുന്നു.പോഷകാഹാരക്കുറവും പട്ടിണിയും മൂലം കുട്ടികള്‍ മരിക്കുന്നു.വാര്‍ത്ത കണ്ടതിനുശേഷം ചോദ്യം.
"ആദിവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം എന്താണ്?”
വാര്‍ത്തയെക്കുറിച്ച് ചര്‍ച്ച.
'ദാരിദ്ര്യം' എന്നു ബോര്‍ഡിലെഴുതുന്നു.


പാഠഭാഗത്തു നല്‍കിയ സൗമ്യ എന്ന കുട്ടിയുടെ ജീവിതാനുഭവത്തിലേക്ക് കുട്ടികളുടെ ശ്രദ്ധ കൊണ്ടുവരുന്നു.സൗമ്യയുടെ അമ്മയ്ക്ക് കൂലിപ്പണിയാണ്.ഒരാഴ്ചയായി അവര്‍ പനി പിടിച്ച് കിടപ്പിലാണ്.അവര്‍ക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ല.അടുക്കളയിലെ സാധനങ്ങള്‍ തീര്‍ന്നിരിക്കുന്നു.ഇനി സൗമ്യ എന്തുചെയ്യും? സൗമ്യയുടെ ജീവിതാനുഭവം കുട്ടികള്‍ മൗനമായി വായിച്ചു നോക്കുന്നു.

ദാരിദ്ര്യം എന്ന അവസ്ഥ കുട്ടികള്‍ക്ക് ഭാവനയില്‍ അനുഭവിക്കാന്‍ കഴിയണം.ഒരു നിമിഷനേരത്തേക്ക് അവര്‍ ദരിദ്രരാകണം.  ദാരിദ്ര്യം എന്ന അവസ്ഥയുമായി അവര്‍  താദാത്മ്യം പ്രാപിക്കണം.എങ്കിലേ അവരുടെ മനസ്സ് ഉണരൂ.പഠനം അര്‍ത്ഥവത്താകൂ.


കുട്ടികളെ ഏഴുപേരടങ്ങുന്ന നാലു ഗ്രൂപ്പുകളാക്കി.ഓരോ ഗ്രൂപ്പിനും ദാരിദ്ര്യം എന്ന വിഷയം നല്‍കി.ഈ വിഷയത്തെ അടിസ്ഥാനമാക്കി ഓരോ ഗ്രൂപ്പും മൂന്ന് സ്റ്റില്ലുകള്‍ അവതരിപ്പിക്കണം.ആസൂത്രണത്തിനായി പത്തു മിനുട്ട് സമയം അനുവദിച്ചു.

കുട്ടികള്‍ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.ദാരിദ്ര്യത്തെ വ്യത്യസ്തമായ വീക്ഷണകോണിലൂടെയാണ് അവര്‍ നോക്കിക്കാണുന്നതെന്ന് എനിക്കു മനസ്സിലായി.ദാരിദ്ര്യം അനുഭവിക്കുന്നവരുടെ വേദന,അവരുടെ ഒത്തൊരുമ,അതിനോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവം,ദരിദ്രരെ തല്ലിയോടിക്കുന്നവര്‍,അതിനെ പുച്ഛത്തേടെ നോക്കിക്കാണുന്നവര്‍,അതിനെ കണ്ടില്ലെന്നു നടിക്കുന്നവര്‍....


ചില ഗ്രൂപ്പുകള്‍ ചില തീരുമാനങ്ങള്‍ മാത്രമെടുത്തു.ബാക്കി അവതരണസമയത്തെ ഇംപ്രൊവൈസേഷന്‍.മറ്റു ചിലര്‍ റിഹേഴ്സല്‍ ചെയ്തുനോക്കി.അവസാന മിനുക്കുപണികള്‍ നടത്തി.

ഒടുവില്‍ അവതരണത്തിനുള്ള നേരമായി.ഗ്രൂപ്പുകള്‍ ഒന്നൊന്നായി വന്ന് അവതരിപ്പിച്ചുകൊണ്ടിരുന്നു.സ്പീക്കറിലൂടെ ഉയര്‍ന്നു വന്ന സംഗീതം കുട്ടികളുടെ അവതരണത്തിനുള്ള പശ്ചാത്തലമൊരുക്കി.ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത ആ സംഗീതം അവരെ ശരിക്കും കഥാപ്പാത്രങ്ങളാക്കി മാറ്റി.ഒരു നമിഷത്തേക്ക് കുട്ടികള്‍ ദാരിദ്ര്യത്തിന്റെ തീരാദുഖത്തിലേക്ക്  എടുത്തെറിയപ്പെട്ടു.രോഗികള്‍,അംഗവൈകല്യം സംഭവിച്ചവര്‍,വാര്‍ദ്ധക്യം ബാധിച്ചവര്‍,പട്ടിണികിടന്ന് മരണം വരിക്കുന്നവര്‍,ഭക്ഷണത്തിനുപകരം വിശ്വാസം നല്‍കുന്നവര്‍,പണക്കാരുടെ കാരുണ്യത്തിനായി കൈ നീട്ടുന്നവര്‍,അവരുടെ ആട്ടും തുപ്പും സഹിക്കുന്നവര്‍....


ദാരിദ്ര്യം എന്താണെന്നറിയാത്ത ഒരു പതിനൊന്നുവയസ്സുകാരിക്ക് ഈ അനുഭവം ഉള്‍ക്കാന്‍ കഴിയുമോ എന്നായിരുന്നു എന്റെ ആദ്യ സംശയം.പക്ഷേ, അതു വെറുതെയായിരുന്നു.

കുട്ടികളുടെ അവതരണത്തിന്റെ ഒരു പൊതു വിലയിരുത്തലിനുശേഷം
എത്ത്യോപ്യയിലെ പട്ടിണി യെക്കുറിച്ചുള്ള അഞ്ചുമിനുട്ട് വീഡിയോച്ചിത്രം കാണുന്നു.
ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ ചിലരുടെ കണ്ണ് നിറഞ്ഞിരിക്കുന്നു.

 ക്ലാസിലെ വിറങ്ങലിച്ച നിശബ്ദതയില്‍ ദാരിദ്ര്യം എന്നാലെന്താണെന്ന ചോദ്യം ഞാന്‍ ഉന്നയിച്ചു.അത് നിങ്ങള്‍ എങ്ങനെയാണ് എഴുതി അവതരിപ്പിക്കുക?
ഒരു നിമിഷം കുട്ടികള്‍ ആലോചിച്ചു.പിന്നീട് നിശബ്ദമായി നോട്ടുപുസ്തകത്തില്‍ കുറിക്കാന്‍ തുടങ്ങി.


ആഹാരം കിട്ടാതെ മരിക്കേണ്ടിവരുന്ന അവസ്ഥ എന്നായിരുന്നു ആകാശിന്റെ പ്രതികരണം.
വിശപ്പ് സഹിക്കാന്‍ കഴിയാത്ത അവസ്ഥ എന്ന് സനിക.
പോഷകാംശമുള്ള ആഹാരം കിട്ടാത്തതും നല്ല വസ്ത്രങ്ങളും വീടുമില്ലാത്ത അവസ്ഥ-ഇങ്ങനെയായിരുന്നു നവീന്‍ എഴുതിയത്.
ജിഷ്ണു എഴുതിയിരിക്കുന്നു.
ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം,വിദ്യാഭ്യാസം,ജോലി..ഇതൊന്നുമില്ലാത്തവരാണ് ദരിദ്രര്‍.
വ്യത്യസ്തമായ അഭിപ്രായങ്ങള്‍.
പാഠഭാഗത്ത് ദാരിദ്ര്യവുമായി ബന്ധപ്പെട്ട് നല്‍കിയ വിശദീകരണങ്ങള്‍ കുട്ടികള്‍ എഴുതിയതുമായി ചേര്‍ത്തുവായിക്കുകയായിരുന്നു പിന്നീട് ചെയ്തത്.


അടുത്തതായി പ്രധാനപ്പെട്ട മറ്റൊരു ചോദ്യം ഉന്നയിച്ചു.
"എങ്കില്‍ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ഉത്തരവാദിത്തം ആര്‍ക്കാണ്?”
വീണ്ടും കുട്ടികളുടെ ആലോചന.
"നമ്മെ ആരാണോ ഭരിക്കുന്നത്,അവര്‍ക്ക്."നന്ദന പറഞ്ഞു.
"നമ്മുടെ സര്‍ക്കാരിന്."അമര്‍നാഥ് പറഞ്ഞു.
"നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്."നവീന്‍ ഒന്നാലോചിച്ച് എഴുന്നേറ്റുനിന്ന് പറഞ്ഞു.
അതുവരെ മിണ്ടാതിരുന്ന ഷീബ എഴുന്നേറ്റു.
"ഒന്ന്വല്ല മാഷേ,നമുക്കു തന്നെയാണ് ഉത്തരവാദിത്തം.ദാരിദ്ര്യംഇല്ലാതാക്കേണ്ടത് നമ്മള്‍ തന്നെയാണ്.”
നവ്യയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു.


വ്യത്യസ്തമായ അഭിപ്രായങ്ങള്‍.ഇതില്‍ ഏത് അഭിപ്രായത്തോടാണ് നിങ്ങള്‍ യോജിക്കുന്നത്?
"ഷീബയുടെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ല,സാര്‍.നാട് ഭരിക്കുന്നവര്‍ക്കാണ് അവിടത്തെ ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം."ആദര്‍ശ് പറഞ്ഞു.
ആദര്‍ശിന്റെ അഭിപ്രായത്തോട് പലരും യോജിച്ചു.
"സര്‍ക്കാരിനും സമൂഹത്തിനും.രണ്ടു പേര്‍ക്കുമാണ് ഉത്തരവാദിത്തം.നമ്മൂടെ തൊട്ടടുത്ത വീട്ടില്‍ പട്ടിണിയുണ്ടെങ്കില്‍ നമ്മള്‍ അതു നോക്കിയിരിക്കാന്‍ പാടില്ല.”
ശിവനന്ദന്‍ പറഞ്ഞു.
ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പദ്ധതികളെ ക്കുറിച്ചുള്ള വിവരശേഖരണവും കുറിപ്പു തയ്യാറാക്കലുമായിരുന്നു  അടുത്തപ്രവര്‍ത്തനം.



ഭക്ഷ്യസുരക്ഷ,ഭക്ഷ്യസ്വയംപര്യാപ്തത എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു രണ്ടാമത്തെ മൊഡ്യൂള്‍.കെവിന്‍ കാര്‍ട്ടറുടെ പ്രശസ്തമായ ഫോട്ടോ കാണിച്ചുകൊണ്ടായിരുന്നു തുടങ്ങിയത്.

കുട്ടികള്‍ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി.ഒരു നിമിഷനേരത്തെ നിശബ്ദത.

"ഈ ഫോട്ടോ കണുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നുന്നു?നിങ്ങളുടെ പ്രതികരണം കുറിക്കാമോ?”
"വേദനിപ്പിക്കുന്ന കാഴ്ചതന്നെ.പട്ടിണി കിടന്ന് മരിക്കാറായ കുട്ടി.അവന് മുകളില്‍ ചാടിവീഴാന്‍ നില്‍ക്കുന്ന കഴുകന്‍...”



എങ്കില്‍ കുട്ടി ഉള്‍പ്പെടുന്ന ഈ രാജ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തൊക്കെപ്പറയാം?
കുട്ടികള്‍ എഴുതാന്‍ തുടങ്ങി.
ആ രാജ്യത്തെ ഭരണാധികാരികളോടുള്ള രോഷം മിക്കവാറും എല്ലാ കുട്ടികളുടേയും എഴുത്തില്‍ പ്രകടമായിരുന്നു.ഉദാഹരണമായി ആദിത്യ എഴുതിയത് നോക്കൂ..



തുടര്‍ന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയുന്നുണ്ടോ എന്നതും എന്താണ് ഭക്ഷ്യസ്വയം പര്യാപ്തത എന്നുള്ളതും കുട്ടികള്‍ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തും വായനാസാമഗ്രികള്‍ വായിച്ചും വിശദീകരിച്ചു.ഭക്ഷ്യസ്വയംപര്യാപ്തതയുടെ കാര്യത്തില്‍ കേരളവും ഉത്തര്‍പ്രദേശും താരതമ്യം ചെയ്തു.ഭക്ഷ്യസ്വയം പര്യാപ്തത നേടിയിട്ടും ഉത്തര്‍പ്രദേശില്‍ കേരളത്തെ അപേക്ഷിച്ച് ദരിദ്രരുടെ എണ്ണം കൂടാനുള്ള  കാരണങ്ങള്‍ കണ്ടെത്തി നിഗമനങ്ങള്‍ രൂപീകരിച്ചു....

സാമൂഹ്യപ്രശ്നങ്ങള്‍ ക്ലാസുമുറിയിലേക്ക് കടന്നുവരുമ്പോള്‍ പഠനം സജീവവും അര്‍ത്ഥവത്താകുന്നതുമെങ്ങനെയെന്ന് ഈ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.ഇവിടെ  ക്ലാസുമുറി സമൂഹത്തിലേക്കു വളരുന്നു.സമൂഹം ക്ലാസമുറിയിലേക്കും.സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ കുട്ടികളെ ചിന്തിപ്പിക്കുന്നു.വ്യത്യസ്ത വീക്ഷണകോണിലൂടെ അവര്‍ അതിനെ നോക്കിക്കാണുന്നു. വസ്തുതകളെ അപഗ്രഥിക്കുന്നു.വിമര്‍ശന വിധേയമാക്കുന്നു.സ്വന്തം നിലപാടുകള്‍ സ്വീകരിക്കുന്നു.

.

.വിവരങ്ങളെ അപഗ്രഥിക്കുമ്പോഴും വ്യാഖ്യാനിക്കുമ്പോഴും വിമര്‍ശനവിധേയമാക്കുമ്പോഴുമാണ് യഥാര്‍ത്ഥ പഠനം നടക്കുന്നത്. 


എം.എം.സുരേന്ദ്രന്‍. 





No comments:

Post a Comment