ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 28 June 2014

കാടിന്റെ സംഗീതം


ആറാം ക്ലാസാണ്.വിഷയം സാമൂഹ്യശാസ്ത്രം.പശ്ചിമഘട്ടത്തിലൂടെ  എന്ന ഒന്നാമത്തെ യൂണിറ്റാണ് പഠിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടു മൊഡ്യൂളുകളിലായി പശ്ചിമഘട്ടത്തിന്റെ സവിശേഷതകള്‍ കുട്ടികള്‍ പഠിച്ചുകഴിഞ്ഞു.പശ്ചിമഘട്ടത്തില്‍ നിന്നാണ് കേരളത്തിലെ നദികള്‍ ഉത്ഭവിക്കുന്നതെന്നും നാം വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത് ഈ നദികളില്‍ അണകെട്ടിയാണ് എന്നുമുള്ള ആശയമാണ് ഇനി രൂപീകരിക്കേണ്ടത്.

ക്ലാസിന്റെ തുടക്കം ഇങ്ങനെയായിരുന്നു.
ഞാന്‍ പത്തുവരെ എണ്ണുമ്പോഴേക്കും എല്ലാകുട്ടികളും നിശബ്ദരായി.
പതിയെ ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ട് അവര്‍  കണ്ണുകളടച്ചു.ക്ലാസ് ഏറെക്കുറെ നിശബ്ദമായി.
ഇപ്പോള്‍ നിങ്ങള്‍ എന്തൊക്കെ ശബ്ദങ്ങളാണ് കേള്‍ക്കുന്നത്?
കുട്ടികള്‍ ഏകാഗ്രതയോടെ ശ്രദ്ധിക്കുന്നു.
ക്ലാസിനകത്തുനിന്ന് ?
….......................
ഇനി ക്ലാസിനു വെളിയില്‍ നിന്നോ?
…......................
അങ്ങു ദൂരെനിന്ന്?
…...................
അല്പസമയത്തിനുശേഷം കുട്ടികളോട് കണ്ണുതുറക്കാന്‍ ആവശ്യപ്പെട്ടു.

കേട്ട ശബ്ദങ്ങളെക്കുറിച്ചുപറയാന്‍ ഒന്നോ രണ്ടോ കുട്ടികള്‍ക്ക് അവസരം നല്‍കി.


 ക്ലാസിനകത്ത് ഒരു നാണയം വീണ ശബ്ദം കേട്ടു.ചെരുപ്പ് കൊണ്ട് ആരോ തറയിലുരസി.അപ്പുറത്ത് മാഷ് കണക്ക് പഠിപ്പിക്കുന്നു.അതിനുമപ്പുറത്തുനിന്ന് കൊച്ചുകുട്ടികളുടെ താളത്തിലുള്ള പാട്ട്.പണിക്കാര്‍ പലകയില്‍ ശക്തമായി അടിക്കുന്നു.എവിടെനിന്നോ ഒരു കാക്ക കരയുന്ന ശബ്ദം.

 ഇനി പശ്ചിമഘട്ടത്തിലെ വനപ്രദേശത്തിലൂടെ യാത്രചെയ്ത അഖിലാനാഥിന്റെ ഡയറിയിലെ ഒരു ഭാഗം വായിച്ചുനോക്കാം.
കുട്ടികള്‍ ആദ്യം മൗനമായി വായിച്ചു.ശേഷം ഒരു കുട്ടി ഉറക്കെ വായിച്ചു.

പശ്ചിമഘട്ടത്തിലെ വനപ്രദേശത്തിലൂടെയുള്ള യാത്രയുടെ മനോഹരമായ ഒരു ചെറുവിവരണമായിരുന്നു അത്.
"ഈ യാത്രക്കിടയില്‍ അഖിലാനാഥ് കേട്ട ശബ്ദങ്ങള്‍ എന്തൊക്കെയായിരിക്കും?”
ഞാന്‍ ചോദിച്ചു.
കുട്ടികള്‍ പറഞ്ഞു.


കാട്ടാറിന്റെ പൊട്ടിച്ചിരി.പക്ഷികളുടെ പാട്ട്.ചീവീടിന്റെ കരച്ചില്‍.പുലിയുടെ ഗര്‍ജ്ജനം.ആനയുടെ ചിഹ്നം വിളി.മരങ്ങളില്‍ വീശുന്ന കാറ്റിന്റെ ശബ്ദം.


 "കാട്ടാറിന്റെ ശബ്ദം എങ്ങനെയാണ്?ആ ശബ്ദം അനുകരിക്കാന്‍ കഴിയുമോ?"

ഒരു നിമിഷം കുട്ടികള്‍ ആലോചിച്ചു.ക്ലാസില്‍ പൂര്‍ണ്ണ നിശബ്ദത.
ആകാശ് എഴുന്നേറ്റു.അവന്‍ തന്റെ ബാഗ് തുറന്ന് വാട്ടര്‍ബോട്ടില്‍ പുറത്തെടുത്തു.അതിലെ വെള്ളം വായിലേക്കൊഴിച്ചു.മുഖമുയര്‍ത്തി 'ഗുളു ഗുളു' എന്ന് ശബ്ദമുണ്ടാക്കി.
ശരിക്കും കാട്ടാറിന്റെ ശബ്ദം.കുട്ടികള്‍ അത്ഭുതത്തോടെ ആകാശിനെ നോക്കി.

"ഇതുപോലെ അഖിലാനാഥ് കണ്ട പശ്ചിമഘട്ടത്തിലെ കാടിന്റെ ശബ്ദം മുഴുവനായും അനുകരിക്കാന്‍ കഴിയുമോ?"ഞാന്‍ ചോദിച്ചു.
'ഒരു കൈനോക്കാം' എന്നായി കുട്ടികള്‍.
"ഒറ്റയ്ക്കുവേണ്ട.ഗ്രൂപ്പില്‍.”
കുട്ടികള്‍ സമ്മതിച്ചു.


കുട്ടികളെ നാലു ഗ്രൂപ്പുകളാക്കി.ഓരോ ഗ്രൂപ്പിനും പ്ലാനിങ്ങിനായി അഞ്ചുമിനുട്ട് സമയം അനുവദിച്ചു.ശബ്ദം വായകൊണ്ടും വസ്തുക്കള്‍ ഉപയോഗിച്ചും ഉണ്ടാക്കാമെന്ന നിര്‍ദ്ദേശവും നല്‍കി.

കുട്ടികള്‍ ക്ലാസിനുവെളിയിലെ മരച്ചുവട്ടിലേക്കും വായനാക്കൂടാരത്തിലേക്കും പോയി. ഒരു ഗ്രൂപ്പ് ക്ലാസിലിരുന്നു.മറ്റൊരുകൂട്ടര്‍ കമ്പ്യൂട്ടര്‍റൂമിലേക്കും.
അഞ്ചുമിനുട്ട് കഴിഞ്ഞപ്പോള്‍ കുട്ടികള്‍ തയ്യാറായി.

അവരുടെ കൈകളില്‍ കോലുകള്‍,കരിങ്കല്‍ചീളുകള്‍,ചൂല്,ഷാളുകള്‍,കുപ്പിവെള്ളം തുടങ്ങിയ വസ്തുക്കള്‍ ഉണ്ടായിരുന്നു.കാടിന്റെ ശബ്ദമുണ്ടാക്കാനായി കുട്ടികള്‍ കണ്ടെത്തിയ വിവിധ ഉപകരണങ്ങളായിരുന്നു അവ.



 അമര്‍നാഥിന്റെ കൈകളിലെ കരിങ്കല്‍ചീളുകള്‍ ചൂണ്ടി ഞാന്‍ ചോദിച്ചു.
"ഇതുകൊണ്ട് എന്തു ശബ്ദമാണ് നീ ഉണ്ടാക്കുക?”
"ചീവീടിന്റെ.” അവന്‍ പറഞ്ഞു."മാഷിന് കേള്‍ക്കണോ?”
അവന്‍ കരിങ്കല്‍ച്ചീളുകള്‍ കൂട്ടിയുരസി ശബ്ദമുണ്ടാക്കി.
ശരിക്കും ചീവീടിന്റെ ശബ്ദം!

ക്ലാസിന്റെ ഒരു മൂലയില്‍ തയ്യാറാക്കിയ മറവിനു പിന്നിലിരുന്നാണ് കുട്ടികള്‍ അവതരിപ്പിക്കേണ്ടത്.അവതാരകരെ ആരും കാണില്ല.ശബ്ദം മാത്രമേ കേള്‍ക്കൂ.അപ്പോള്‍ കേള്‍വിക്കാര്‍ക്ക് ശബ്ദത്തില്‍മാത്രം ശ്രദ്ധിക്കാന്‍ കഴിയും.


ഒന്നാം ഗ്രൂപ്പ് അവതരണത്തിനായി വന്നു.തങ്ങള്‍ കരുതിയ ഉപകരണങ്ങളുമായി അവര്‍ മറയ്ക്കു പിന്നിലിരുന്നു.
ക്ലാസ് നിശബ്ദമായി.
കാടിന്റെ സംഗീതം ഉയരുകയായി.
പുലിയുടെ ഗര്‍ജ്ജനം.ആനയുടെ ചിഹ്നം വിളി.ചീവീടിന്റെ ചെവിതുളയ്ക്കുന്ന ശബ്ദം. ഇടയ്ക് ഉയര്‍ന്നു കേള്‍ക്കുന്ന കുരങ്ങിന്റെ കൂവല്‍...



വായകൊണ്ടും  ചൂല് നിലത്തടിച്ചും വടികൊട്ടിയും കരിങ്കല്‍ ചീളുകള്‍ കൂട്ടിയുരച്ചും കുട്ടികള്‍ നിര്‍മ്മിച്ചെടുത്ത സിംഫണി.കാടിന്റെ സംഗീതം.
ഗ്രൂപ്പുകള്‍ ഒന്നൊന്നായി അവതരിപ്പിച്ചുകൊണ്ടിരുന്നു.കേള്‍വിക്കാര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

എല്ലാ ഗ്രൂപ്പിന്റേയും അവതരണത്തിനുശേഷം അതിനെ വിലയിരുത്തുന്നതിനിടയില്‍ ഒരു ഗ്രൂപ്പ് ആടിന്റെ ശബ്ദമുണ്ടാക്കിയിരുന്നല്ലോ,കാട്ടില്‍ ആട് ഉണ്ടാകുമോ? എന്നു ഞാന്‍ ചോദിച്ചു.


അപ്പോള്‍ രതീഷ് എഴുന്നേറ്റുനിന്ന് പറഞ്ഞു.
"മാഷേ,അത് നാട്ടിലെ ആടല്ല.വരയാടാണ്.പശ്ചിമഘട്ടത്തിലെ വരയാട്.”












No comments:

Post a Comment