ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Friday 13 June 2014

അനഘ ലൈബ്രറി

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....12



എം.എം.സുരേന്ദ്രന്‍


ഭാരിച്ച ഒരു ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് സാദിഖ്.ഇപ്പോള്‍ ക്ലാസ് ലൈബ്രറിയുടെ ചുമതല അവനാണ്.അതില്‍പ്പിന്നെ എന്നും രാവിലെ ആദ്യം ക്ലാസിലെത്തുന്നത് അവനായിരിക്കും.എത്തിയാലുടന്‍ ലൈബ്രറി രജിസ്റ്റര്‍ പരിശോധിക്കും.ഓരോ പുസ്തകവും ആരുടേയൊക്കെ കൈയ്യിലുണ്ടെന്ന് ഉറപ്പുവരുത്തും.വായിച്ച പുസ്തകങ്ങള്‍ തിരികെ വാങ്ങി പുതിയവ നല്‍കും.തിരികെ വാങ്ങുമ്പോള്‍ പുസ്തകങ്ങള്‍ കേടുവരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും.കേടുവരുത്തിയിട്ടുണ്ടെങ്കില്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തും.ആഴ്ചയില്‍ വിതരണം ചെയ്ത പുസ്തകങ്ങള്‍,ബാക്കിയുള്ളവ എന്നിങ്ങനെ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കും.

സാദിഖില്‍ വന്ന ഈ മാറ്റം എന്നെ അത്ഭുതപ്പെടുത്തി.അവന്‍ കൂടുതല്‍ ഗൗരവക്കാരനായിരിക്കുന്നു.അവനെക്കറിച്ച് ഇപ്പോള്‍ മറ്റു കുട്ടികള്‍ക്ക് പരാതിയില്ല.അവന്‍ കുട്ടികളെ ശല്യപ്പെടുത്താനോ അവരുമായി വഴക്കുകൂടാനോ പോകാറില്ല.ഒഴിവുസമയങ്ങളിലെല്ലാം സാദിഖ് വായനാമൂലയില്‍ ചെന്നിരുന്ന് എന്തെങ്കിലും വായിക്കുകയായിരിക്കും.

"പുസ്തകവിതരണത്തില്‍ നിങ്ങള്‍ക്കു വല്ല പരാതിയുമുണ്ടോ?"ഒരു ദിവസം ഞാന്‍ കുട്ടികളോടു ചോദിച്ചു.
"ഇല്ല സേര്‍.അക്കാര്യത്തില്‍ സാദിഖ് നല്ലോണം ശ്രദ്ധിക്കുന്നുണ്ട്.”
അജീഷ് പറഞ്ഞു.
"ഓന്‍ ബുക്ക് നല്ലപോലെ സൂക്ഷിക്കുന്നുണ്ട്."റസീന പറഞ്ഞു.
"പുസ്തകവിതരണത്തില് പക്ഷപാതം കാണിക്കലില്ല."സുനിത പറഞ്ഞു.
"ഓനിപ്പോള്‍ ഞാങ്ങളെ ശല്യം ചെയ്യലുമില്ല.'






















ഞാന്‍ സാദിഖിനെ നോക്കി. അവന്റെ മുഖം അഭിമാനംകൊണ്ടു വിടര്‍ന്നു.
തന്റെ പ്രവൃത്തി ആദ്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ അവനെ വിനയാന്വിതനാക്കി.ഞാനവന്റെ തോളില്‍ കൈവച്ചുകൊണ്ടു പറഞ്ഞു.
"സാദിഖ്,നീയാകെ മാറിയിരിക്കുന്നു.നീ ശരിക്കും നല്ല കുട്ടിയായിരിക്കുന്നു.”
അവന്‍ ലജ്ജ കൊണ്ട് മുഖം കുനിച്ചുനിന്നു.

ഒരു ദിവസം അനഘ ഭംഗിയേറിയ പുറംചട്ടയുള്ള ഒരു റഷ്യന്‍ പുസ്തകം ക്ലാസില്‍ കൊണ്ടുവന്നു.വി.സുഖ്നോവ് എന്ന റഷ്യന്‍ ബാലസാഹിത്യകാരന്റെ കഥകളുടെ മലയാള പരിഭാഷയായിരുന്നു അത്.അതിലെ മനോഹരമായ വര്‍ണ്ണചിത്രങ്ങള്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു.അവര്‍ പുസ്തകം കാണാന്‍ അനഘയ്ക്ക് ചുറ്റും കൂടി.അവള്‍ പുസ്തകം എനിക്കുനേരെ നീട്ടിക്കൊണ്ടു പറഞ്ഞു.
"എന്റെ പിറന്നാളിന് അച്ഛന്‍ മേങ്ങിത്തന്നതാണ്.ഇതുകൂടി ചേര്‍ന്നാല്‍ എന്റെടുത്ത്  ആകെ 32  പുസ്തകങ്ങളായി.പുസ്തകം വെക്കാന്‍ ഒരലമാരതന്നെ അച്ഛന്‍ ഒഴിച്ചുതന്നു.”


അനഘ വീട്ടിലൊരു കൊച്ചു ലൈബ്രറി ഉണ്ടാക്കാനുള്ള പുറപ്പാടിലാണ്.നഗരത്തില്‍ പുസ്തകോത്സവം നടക്കുമ്പോഴൊക്കെ അച്ഛന്‍ അവളെയും കൊണ്ട് പോകും.അവള്‍ക്കിഷ്ടമുള്ള പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കും.
"എന്റെ വീട്ടിലേക്കുവന്നാല്‍ ഞാന്‍ ലൈബ്രറി കാണിച്ചുതരാം.”
അവള്‍ എല്ലാവരോടുമായി പറഞ്ഞു.


സ്ക്കൂളിനടുത്തുള്ള ഒരു കുന്ന് കയറിയാല്‍ കാണുന്ന ഇറക്കത്തിലാണ്  അവളുടെ വീട്.ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങളെല്ലാവരും അനഘയുടെ വീട്ടിലേക്കു പുറപ്പെട്ടു. വീട്ടിലെത്തിയപാടെ ഞങ്ങളെയും കൂട്ടി അനഘ അവളുടെ മുറിയിലേക്ക് നടന്നു.

നല്ല വെളിച്ചമുള്ള ഒരു കൊച്ചുമുറി.ചുമരില്‍ നാലു തട്ടുള്ള ഒരലമാര.രണ്ടു തട്ടുകളിലായി ലൈബ്രറി പുസ്തകങ്ങള്‍ ഭംഗിയായി അടുക്കിവെച്ചിരിക്കുന്നു.മറ്റു തട്ടുകളില്‍ ബാലപ്രസിദ്ധീകരണങ്ങള്‍ മാസം തിരിച്ച് ക്രമീകരിച്ചുവെച്ചിരിക്കുന്നു.പുസ്തകങ്ങള്‍ക്ക് നമ്പര്‍ ഇട്ടിട്ടുണ്ട്.ഒരു നോട്ടുപുസ്തകത്തില്‍ പുസ്തകങ്ങളുടെ  കാറ്റലോഗ് തയ്യാറാക്കിയിരിക്കുന്നു.മറ്റൊരു നോട്ടുപുസ്തകം ഇഷ്യുറെജിസ്റ്ററായി സൂക്ഷിച്ചിരിക്കുന്നു.അതില്‍ കുറേ കുട്ടികളുടെ പേരും പുസ്തകമെടുത്ത തീയ്യതിയും കുട്ടികളുടെ ഒപ്പുമൊക്കെകണ്ടു.
"ചുറ്റൂള്ള വീട്ടിലെ കുഞ്ഞള് വന്ന് ഈട്ന്ന് പുസ്തകം കൊണ്ടോവും.ഓറെ പേരും ഒപ്പുമാണിതില്‍."അനഘ പറഞ്ഞു.


അലമാരയ്ക്ക് മുകളില്‍ ഒരു കാര്‍ഡ് ബോര്‍ഡ് കഷണം തൂക്കിയിട്ടിരിക്കുന്നതു കണ്ടു.അതില്‍ മഷി കൊണ്ട് വലുതായി എഴുതിയിരിക്കുന്നു.'അനഘ ലൈബ്രറി.'

"അനഘയുടെ ലൈബ്രറി കണ്ടോ?നിങ്ങള്‍ക്കും ഇതുപോലൊന്ന് വീട്ടില്‍ തുടങ്ങാവുന്നതാണ്."
ഞാന്‍ എല്ലാവരോടുമായി പറഞ്ഞു.
"എന്റുപ്പ ഒരു ബുക്ക് പോലും മേങ്ങിത്തരില്ല.എയ്താനുള്ള നോട്ട്ബുക്ക് പോലും.എന്നിറ്റു ബേണ്ടേ...."മിസിരിയ നിരാശയോടെ പറഞ്ഞു.
"എന്റെയും....എന്റെയും...”
കുട്ടികള്‍ വിളിച്ചുപറയാന്‍ തുടങ്ങി.
"ഞാന് ഇത്രത്തോളം ഉപ്പേനോട് ഈ കാര്യം ചൊല്ലീറ്റേയില്ല.ഒന്നു ചൊല്ലിനോക്കട്ടെ...."ജംസീന പറഞ്ഞു.
അപ്പോള്‍ ജുനൈദ് ഒരു പ്രഖ്യാപനം നടത്തി.
"മാശെ,ഇന്നുമുതല്‍ ഞാന്‍ മുട്ടായി തിന്നുന്നത് നിര്‍ത്തി.”























"എന്താ കാര്യം?” ഞാന്‍ ചോദിച്ചു.
"മുട്ടായി മേങ്ങുന്ന പൈസ ഞാന്‍ കൂട്ടിബെക്കും.അതുകൊണ്ട്  കൊറേ ബുക്ക് മേങ്ങും. ഞാനും തൊടങ്ങും ഒര് ലൈബ്രറി.എന്നിറ്റ് അയിനി പേരിടും-അസ്ന ലൈബ്രറി.”
"ആരാടാ ഈ അസ്ന?” അനസ് ചോദിച്ചു.
"എന്റെ കൊച്ചനിയത്തി.”
"ഹ! എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം!"ശ്രുതി കളിയാക്കി.
"അയിന് നീ മുട്ടായി തിന്നുന്നത് നിര്‍ത്തീറ്റ് ബേണ്ടേ?”
ശ്രുതിയുടെ തമാശ കേട്ട് എല്ലാവരും ഉറക്കെ ചിരിച്ചു.


അപ്പോഴേക്കും അനഘയുടെ അമ്മ ഒരു കലം നിറയെ മോരുവെള്ളവുമായി വന്നു.പിന്നെ കുറേ നെല്ലിക്കയും.മോരുവെള്ളവും കുടിച്ച് നെല്ലിക്കയും വായിലിട്ട് ചവച്ചുകൊണ്ട് പാതയോരത്തെ മരത്തണലുപറ്റി ഓരോ തമാശകള്‍ പറഞ്ഞുംചിരിച്ചും കൊണ്ട് ഞങ്ങള്‍ സ്ക്കൂളിലേക്കു നടന്നു.

നടക്കുന്നതിനിടയില്‍ കുഞ്ഞാമു എന്റെ ഒപ്പം കൂടി.അവന് എന്നോട് എന്തോ ചോദിക്കാനുണ്ട്.
"എന്താ കുഞ്ഞാമു?”
"മാശെ,ബൈക്കം മൊഹമ്മത് ബശീറ് എങ്ങനെയാ സാഹിത്ത്യകാരനായത്?”
കുഴക്കുന്ന ചോദ്യം.ഞാന്‍ പറഞ്ഞു.
"ചുറ്റുമുള്ള ജീവിതം കണ്ടറിഞ്ഞിട്ട്.പിന്നെ നന്നായി പുസ്തകം വായിച്ചിട്ട്.നല്ലോണം എഴുതീട്ട്.”
"എനക്കും സാഹിത്ത്യകാരനാവാന്‍ പറ്റോ?”
"പിന്നെന്താ പറ്റാതെ? ബഷീറിന് സാഹിത്യകാരനാവാമെങ്കില്‍ കുഞ്ഞാമുവിനും ആവാം.”
"അതിന് ഞാനെന്താ ബേണ്ട്?"അവനെന്റെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു.
"ഒരു പാട് കഥാപുസ്തകങ്ങള്‍ വായിക്കണം.നന്നായി ചിന്തിക്കണം.പിന്നെ ധാരാളം എഴുതണം.”

വഴിയോരത്തെ മരങ്ങളുടെ തണലുപറ്റി ഞങ്ങള്‍ നടന്നു.കുന്നുകള്‍ക്കിടയിലൂടെ വീശിയ കാറ്റ് കുഞ്ഞാമുവിന്റെ കുടുക്കുകളില്ലാത്ത കുപ്പായത്തെ പറപ്പിച്ചുകൊണ്ടിരുന്നു.അവന്‍ നിശബ്ദനായി കുട്ടികള്‍ക്കൊപ്പം നടന്നു. 
























1 comment: